ന്യൂഡൽഹി: മഹാരാഷ്‌ട്രയിലെ ബുൽധാന ജില്ലയിൽ ഓടുന്ന ബസിന് തീ പിടിച്ച് 25 പേർ വെന്തു മരിച്ച അപകടത്തിൽ അനുശോചനം അറിയിച്ച് രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
മഹാരാഷ്‌ട്രയിലെ ബുൽധാനയിൽ നടന്ന ബസ് അപകടത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുച്ചേരുന്നു. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ. പ്രാദേശിക ഭരണകൂടം ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായവും നൽകുന്നുണ്ട്.-പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
https://twitter.com/PMOIndia/status/1674987292409335808?s=20
കുട്ടികളും സ്ത്രീകളും ഉൾപ്പെടെ നിരവധി ജീവൻ അപഹരിച്ച ഹൃദയഭേദകമായ ദുരന്തം അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. ദാരുണമായ നഷ്ടം താങ്ങാനുള്ള ധൈര്യം അവർക്ക് ഉണ്ടാകട്ടെ. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു- രാഷ്‌ട്രപതി ദ്രൗപദി മുർമു ട്വിറ്ററിൽ അനുശോചനം രേഖപ്പെടുത്തി.
https://twitter.com/rashtrapatibhvn/status/1675015251019067394?s=20
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും അപകടത്തിൽ മരണമടഞ്ഞവർക്ക് അനുശോചനം രേഖപ്പെടുത്തി. മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായും മുഖ്യമന്ത്രി അറിയിച്ചു.
ഇന്ന് പുലർച്ചെയാണ് 25 പേരുടെ ജീവനെടുത്ത അപകടമുണ്ടായത്. ബുൽധാന ജില്ലായിലാണ് ദാരുണമായ സംഭവം. എട്ട് പേർക്ക് പരിക്കേറ്റു. യവാത്മാൽ-പുനെ ബസ്് സമൃദ്ധി മഹാമാർഗ് എക്‌സ്പ്രസ് ഹൈവേയിലാണ് അപകടത്തിൽപ്പെട്ടത്. ബസ് ഡിവൈഡറിലിടിച്ച് മറിഞ്ഞതിന് പിന്നാലെ തീപിടിക്കുകയായിരുന്നുവെന്ന് പോലീസ് വൃത്തങ്ങൾ പറഞ്ഞു.
Comments