ലാസ് വിഗാസ്: അദ്ധ്യാപികയെ പീഡിപ്പിച്ച കൗമാരക്കാരന് 40 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. ലാസ് വിഗാസിൽ നിന്നുള്ള 17-കാരനെതിരെയാണ് ക്ലാർക്ക് കൗണ്ടി ജില്ലാ കോടതി ജസ്റ്റിസായ കാത്ലീൻ ഡെലാനീ ശിക്ഷാ വിധി പ്രഖ്യാപിച്ചത്. പരീക്ഷയിൽ ലഭിച്ച ഗ്രേഡുകളെക്കുറിച്ച് ആരാഞ്ഞ ടീച്ചറെ ആക്രമിച്ച് കീഴ്പ്പെടുത്തുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു വിദ്യാർത്ഥി.
എൽഡൊറാഡോ ഹൈസ്കൂളിൽ 2022ലായിരുന്നു കേസിനാസ്പദമായ സംഭവം. ജൊനാഥൻ എലുട്ടേരിയോ മാർട്ടീനെസ് ഗാർഷ്യ എന്ന വിദ്യാർത്ഥിയാണ് പ്രതി. 17-കാരനെതിരെ കൊലപാതകശ്രമത്തിനുൾപ്പെടെ കേസെടുത്തിരുന്നു. എന്നാൽ വിചാരണ വേളയിൽ കോടതിയിൽ വച്ച് മാപ്പപേക്ഷിക്കുകയാണ് വിദ്യാർത്ഥി ചെയ്തത്. ആസ്ത്മ ഭേദമാകാൻ മരുന്നുകൾ കഴിച്ചിരുന്നതായും ഇതിന്റെ പാർശ്വഫലം മൂലമുണ്ടായ പിരിമുറുക്കമാണ് ക്രൂരകൃത്യങ്ങൾ ചെയ്യാൻ വിദ്യാർത്ഥിയെ പ്രേരിപ്പിച്ചതെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതിയെ അറിയിച്ചു.
ക്ലാസ് റൂമിൽ വച്ചായിരുന്നു പ്രതി തന്റെ അദ്ധ്യാപികയെ ഉപദ്രവിച്ചത്. കൈയ്യിൽ കിട്ടിയ വള്ളി ഉപയോഗിച്ച് അദ്ധ്യാപികയുടെ കഴുത്തുഞെരിക്കുകയും അദ്ധ്യാപികയുടെ തല പിടിച്ച് മേശപ്പുറത്ത് ഇടിക്കുകയും പ്രതി ചെയ്തിരുന്നു. ആക്രമണത്തെ തുടർന്ന് അവർ ബോധരഹിതയായി. അദ്ധ്യാപികയെ ഇഷ്ടമില്ല, അതിനാൽ പ്രതികാരം ചെയ്യണമെന്ന് ആക്രോശിച്ചായിരുന്നു പ്രതി അതിക്രമം നടത്തിയത്. പിന്നീട് ബോധമുണർന്ന അദ്ധ്യാപിക അർദ്ധനഗ്നയായിരുന്നു. താൻ ബലാത്സംഗത്തിന് വിധേയയായെന്ന് അവർ തിരിച്ചറിഞ്ഞു. പുസ്തകങ്ങൾ വച്ചിരുന്ന ഷെൽഫ് അദ്ധ്യാപികയുടെ ശരീരത്തിലേക്ക് വീഴ്ത്തിയിട്ട പ്രതി അവിടെ തീവച്ച് അദ്ധ്യാപികയെ കൊല്ലാൻ ശ്രമിക്കുകയും ചെയ്തിരുന്നു.
അതേസമയം തനിക്ക് ഒന്നും ഓർമ്മയില്ലെന്നായിരുന്നു അറസ്റ്റിലായതിന് പിന്നാലെ പ്രതി പോലീസിന് മൊഴി നൽകിയത്. എന്നാൽ പിന്നീട് പീഡനം നടത്തിയതുൾപ്പെടെ ചെയ്ത കുറ്റങ്ങളെല്ലാം സമ്മതിക്കുകയായിരുന്നു 17-കാരൻ.
Comments