ഭോപ്പാൽ: വനവാസി യുവാവിന്റെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തിൽ പ്രതിക്കെതിരെ കർശന നടപടി സ്വീകരിച്ച് മദ്ധ്യപ്രദേശ് സർക്കാർ. അതിക്രമം കാണിച്ച യുവാവിന്‌റെ ഉടമസ്ഥതയിലുള്ള അനധികൃത കെട്ടിടങ്ങൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കി.
ദാരുണമായ സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അടിയന്തിര നടപടിയെടുക്കാൻ ഉത്തരവിട്ടിരുന്നു. ഒളിവിൽ പോയ പ്രതി പ്രവേഷ് ശുക്ലയെ ചൊവ്വാഴ്ച അർദ്ധരാത്രിയോടെ തന്നെ ദേശീയ സുരക്ഷാ നിയമം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് ബുധനാഴ്ച പകൽ ശുക്ലയുടെ വീട് സർക്കാർ പ്രതിനിധികളുടെ സാന്നിധ്യത്തിൽ പൊളിച്ചുനീക്കുകയായിരുന്നു.
മദ്ധ്യപ്രദേശിലെ സിദ്ധി ജില്ലയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. തൊഴിലാളിയും വനവാസിയുമായ പലേ കോൾ എന്ന യുവാവിന്റെ ദേഹത്തേക്ക് ശുക്ല മൂത്രമൊഴിക്കുകയായിരുന്നു. മനുഷ്യത്വരഹിതമായ പ്രവൃത്തിയുടെ വീഡിയോ ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെ പ്രതിയെ വെറുതെ വിടില്ലെന്നും കർശന നടപടി സ്വീകരിക്കുമെന്നും മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ഉറപ്പുനൽകി. കുറ്റകൃത്യം ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കുമ്പോൾ പ്രതികളുടെ മതമോ ജാതിയോ ഒരിക്കലും പരിഗണനാ വിഷയമാകില്ലെന്നും ശിവരാജ് സിംഗ് ചൗഹാൻ വ്യക്തമാക്കിയിരുന്നു.
Comments