കൊൽക്കത്ത: ബുള്ളറ്റിലൂടെയല്ല, ബാലറ്റിലൂടെയാണ് തിരഞ്ഞെടുപ്പ് നടത്തേണ്ടതെന്ന് പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദ് ബോസ്. തദ്ദേശീയ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പശ്ചിമബംഗാളിൽ അക്രമങ്ങൾ രൂക്ഷമായ സാഹചര്യത്തിലാണ് ഗവർണറുടെ പ്രതികരണം. ബംഗാളിലെ ജനങ്ങൾക്ക് വോട്ട് ചെയ്യൻ കഴിയാത്ത സാഹചര്യത്തെക്കുറിച്ചും സുരക്ഷ ഒരുക്കുന്നതിനെക്കുറിച്ചും ഗവർണർ പ്രതികരിച്ചു. മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘രാവിലെ മുതൽ തന്നെ ഞാൻ ഫീൽഡിൽ ഉണ്ടായിരുന്നു. അക്രമങ്ങൾ രൂക്ഷമായതിനെ തുടർന്ന് ആളുകൾക്ക് വോട്ട് ചെയ്യാൻ കഴിയാത്ത സാഹചര്യമാണ്. ചുറ്റും നടക്കുന്ന കൊലപാതകങ്ങളെക്കുറിച്ചും ഗുണ്ടകളുടെ ആക്രമണത്തെകുറിച്ചും എന്നോട് സംസാരിച്ചു. ജനങ്ങൾ എല്ലാം ആശങ്കയിലാണ് അവർ പോളിംഗ് ബൂത്തുകളിലേക്ക് പോകണം. ജനാധിപത്യത്തിന്റെ ഏറ്റവും പവിത്രമായ ദിനമാണിന്ന്. ബുള്ളറ്റിലൂടെയല്ല, ബാലറ്റിലൂടെയാണ് തിരഞ്ഞെടുപ്പ് നടത്തേണ്ടത്.’- സി വി ആനന്ദ ബോസ് പറഞ്ഞു.
രാവിലെ പോളിങ് ആരംഭിച്ചതു മുതൽ സംസ്ഥാനത്തെ ക്രമസമാധാനം തകർന്നിരിക്കുകയാണ്. ടിഎംസി പ്രവർത്തകരുടെ ആക്രമണത്തിൽ ബിജെപിയുടെ ഒരു പോളിങ് ഏജന്റ് കൊല്ലപ്പെട്ടു. നിരവധി ബിജെപി പ്രവർത്തകർക്കും അക്രമത്തിൽ പരിക്കേറ്റു. ആക്രമണങ്ങൾ രൂക്ഷമായതിനെ തുടർന്ന് ഒരു സ്ഥാനർത്ഥി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുകയാണ്. ഒരു പോളിങ് ബൂത്ത് നശിപ്പിക്കുകയും ചെയ്തു.
രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് 5 മണിക്ക് അവസാനിക്കും. ജൂലൈ 11 നാണ് വോട്ടെണ്ണല്‍. സംസ്ഥാനത്തെ ക്രമസമാധാനം കണക്കിലെടുത്ത് 485 കമ്പനി കേന്ദ്ര സേനയെ വിന്യസിച്ചിട്ടുണ്ട്. 70,000 പോലീസുകാര്‍ക്ക് പുറമേയാണിത്. സംസ്ഥാനത്ത് തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ കേന്ദ്ര സേന എത്തുന്നത് ആദ്യമായാണ്.
Comments