ചെന്നൈ: വേലയില്ലാ പട്ടധാരി എന്ന സിനിമയ്‌ക്കെതിരെയുള്ള കേസ് റദ്ദാക്കി. നടൻ ധനുഷിനും നിർമ്മാതാവ് ഐശ്വര്യ രജനീകാന്തിനും ആശ്വാസമാകുന്നതാണ് മദ്രാസ് ഹൈക്കോടതിയുടെ വിധി. ചിത്രത്തിലെ പുകവലി രംഗങ്ങളിൽ നിയമപ്രകാരമുള്ള മുന്നറിയിപ്പില്ലെന്നായിരുന്നു കേസ്. തുടർന്ന് കേസിനെതിരെ ധനുഷ് നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ചിത്രത്തിന്റെ പോസ്റ്ററുകളിൽ പുകവലിക്കെതിരായ മുന്നറിയിപ്പുകൾ ഉണ്ടായിരുന്നില്ല എന്ന വാദം കോടതി തള്ളുകയായിരുന്നു.
ഛായാഗ്രാഹകനായ വേൽരാജ് ആദ്യമായി രചന നിർവഹിച്ച് സംവിധാനം ചെയ്ത് 2014 – ൽ പുറത്തിറങ്ങിയ ഒരു തമിഴ് ചലച്ചിത്രമാണ് വേലയില്ലാ പട്ടധാരി. സിനിമയുടെ പോസ്റ്ററിൽ ധനുഷ് പല്ലിനടിയിൽ സിഗററ്റ് വെച്ച ദൃശ്യമുണ്ടായിരുന്നു. ഇതോടെ ഈ പോസ്റ്ററിനെതിരെ പരാതി ഉയരുകയായിരുന്നു. ഇത് 2003-ലെ പുകവലി നിരോധന നിയമത്തിന്റെ ലംഘനം നടത്തി എന്നായിരുന്നു ഉന്നയിച്ചവാദം. സംസ്ഥാന ആരോഗ്യവകുപ്പ് ഡയറക്ടറുടെ പരാതിയിൽ കോടതി കേസെടുക്കുകയായിരുന്നു.
തുടർന്ന് സൈദാപ്പെട്ട് കോടതിയിൽ നടപടികൾ പുരോഗമിക്കുകയായിരുന്നു. ഇതോടെ ഇതിനെതിരെ ധനുഷ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. 2003ലെ പുകവലി നിരോധന നിയമപ്രകാരം പുകവലി വസ്തുക്കളുടെ പരസ്യത്തിനാണ് ഇങ്ങനെ എഴുതിക്കാണിക്കേണ്ടതെന്നും ഇത് പുകയില വസ്തുവല്ല, ഇതൊരു സിനിമയാണെന്നും വാദിച്ചു. തുടർന്ന് സിനിമയുടെ പരസ്യത്തിൽ ഇങ്ങനെ എഴുതിക്കാണിക്കേണ്ടതില്ലെന്ന വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഐശ്വര്യ രജനീകാന്തായിരുന്നു സിനിമയുടെ നിർമ്മാതാവ്. വലിയ രീതിയിൽ വിജയം കൈവരിച്ച സിനിമയാണ് വേലയില്ലാ പട്ടധാരി. ധനുഷ്, അമല പോൾ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിൽ വിവേക്, ശരണ്യ പൊൻവണ്ണൻ, സമുദ്രക്കനി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Comments