വീട്ടുജോലിയടക്കം വിവിധ ജോലികൾ ചെയ്ത് പഠിപ്പിച്ച ഭാര്യയെ ടാക്‌സ് കമ്മിഷണറായി ജോലി ലഭിച്ചതിന് പിന്നാലെ ഉപേക്ഷിച്ച് യുവാവ്. മദ്ധ്യപ്രദേശുകാരനായ കമ്‌റു ഹത്‌ലിയുടെ ഭാര്യ മമതയാണ് പരാതിയുമായി രംഗത്തെത്തിയത്. ഭർത്താവിനെ മത്സര പരീക്ഷകൾക്ക് സജ്ജമാക്കാൻ പലവീടുകളിലും ഷോപ്പുകളിലും ദിവസവും ജോലി ചെയ്തു. കമ്‌റുവിനുള്ള പുസ്തകങ്ങളും മറ്റ് പഠനോപകരങ്ങളും വാങ്ങാനായിരുന്നു ഇത്.
2015ലാണ് ഇരുവരും പ്രണയിച്ച് വിവാഹം കഴിക്കുന്നത്. അപ്പോൾ കമ്‌റു ബിരുദധാരിയായിരുന്നെങ്കിലും ജോലിയുണ്ടായിരുന്നില്ല. മമത ഭർത്താവിനെ പഠിക്കാൻ പ്രോത്സാഹിപ്പിച്ചു. കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തു. 2019-20 കാലഘട്ടത്തിലാണ് പരീക്ഷ വിജയിച്ച് കമ്‌റു കോമേഷ്യൽ ടാക്‌സ് ഓഫീസറാകുന്നത്. റത്ത്‌ലം എന്ന സ്ഥലത്ത് നിയമനവും ലഭിച്ചു. ഇവിടെ വച്ച് കണ്ടുമുട്ടിയ യുവതിയുമായി ഇയാൾ പ്രണയത്തിലായി. ഇതോടെ ഭാര്യയെ അമ്മവീട്ടിലേക്ക് പറഞ്ഞുവിടുകയും യുവതിയുമായി താമസം തുടങ്ങുകയുമായിരന്നു.
ഇതോടെ മമത ഭർത്താവിനെതിരെ പരാതി നൽകി. കോടതി ഇടപെട്ടതോടെ മാസം 12000 രൂപ നൽകാമെന്ന് സമ്മതിച്ച ഇയാൾ ഭാര്യയോടൊപ്പം താമസിക്കുന്നതിന് എതിർപ്പ് അറിയിച്ചു. എന്നാലിപ്പോൾ നൽകാമെന്ന് പറഞ്ഞിരുന്ന തുക തരുന്നില്ലെന്ന് മമത പറഞ്ഞു. കോടതി ഈ 22ന് മമതയുടെ ഹർജി പരിഗണിക്കും. നേരത്തെ യുപിക്കാരനായ അലോക് മൗര്യയെന്ന യുവാവും സമാന പരാതിയുമായി രംഗത്തെത്തിയത് വൈറലായിരുന്നു. പഠിപ്പിച്ച് മജിസ്‌ട്രേറ്റ് ആക്കിയ ഭാര്യ ജ്യോതി മൗര്യ ഉപേക്ഷിച്ച് പോയെന്നും മറ്റൊരാൾക്കൊപ്പം താമസം തുടങ്ങിയെന്നും കാട്ടി പരാതിയുമായി രംഗത്ത് വരികയായിരുന്നു.
Comments