കൊച്ചി: മതനിന്ദ ആരോപിച്ച് മൂവാറ്റുപുഴ ന്യൂമാൻ കോളേജ് അദ്ധ്യാപകനായിരുന്ന പ്രൊഫസർ ടിജെ ജോസഫിന്റെ കൈവെട്ടിയ കേസിൽ കൊച്ചി എൻ.ഐ.എ കോടതി നാളെ രണ്ടാംഘട്ട വിധി പറയും. 2010 മാർച്ച് 23നാണ് ന്യൂമാൻ കോളജിലെ രണ്ടാം സെമസ്റ്റർ ബികോം മലയാളം ഇന്റേണൽ പരീക്ഷയുടെ ചോദ്യപേപ്പറിൽ മതനിന്ദയുണ്ടെന്നാരോപിച്ച് പോപ്പുലർ ഫ്രണ്ട് ഭീകരവാദികൾ പ്രൊഫസർ ടിജെ ജോസഫിന്റെ കൈവെട്ടിയത്.
സംഭവം നടന്ന് 12 വർഷത്തിന് ശേഷമാണ് രണ്ടാംഘട്ട വിചാരണ പൂർത്തിയാക്കിയ 11 പ്രതികൾക്കുള്ള ശിക്ഷ കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതി ജഡ്ജി അനിൽ ഭാസ്‌കർ വിധിക്കുന്നത്. പോപ്പുലർ ഫ്രണ്ട് ഭീകരൻ എം.കെ നാസർ, കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത സവാദ് ഉൾപ്പെടെ പതിനൊന്നു പ്രതികളുടെ വിചാരണയാണ് പൂർത്തിയായത്.
സംഭവത്തിനു ശേഷം വർഷങ്ങളോളം ഒളിവിൽ കഴിഞ്ഞ പ്രതികളെ പലപ്പോഴായി അറസ്റ്റ് ചെയ്തിരുന്നു. ഇവർക്കെതിരെ വേവ്വേറെ കുറ്റപത്രം സമർപ്പിച്ചാണ് എൻ ഐ എ വിചാരണ പൂർത്തിയാക്കിയത്. ആദ്യഘട്ട വിചാരണ നേരിട്ട 37 പേരിൽ 11 പേരെ നേരത്തെ കോടതി ശിക്ഷിക്കുകയും 26 പേരെ വെറുതെ വിടുകയും ചെയ്തിരുന്നു.
ആക്രമണം ആസൂത്രണം ചെയ്‌തെന്ന് എൻഐഎ കുറ്റപത്രത്തിൽ പറയുന്ന കുഞ്ഞുണ്ണിക്കര എം കെ നാസർ, അശമന്നൂർ സവാദ് എന്നിവർ നേരത്തെ ഒളിവിലായിരുന്നു. ഇവരെ കൂടാതെ അസീസ് ഓടക്കാലി, ഷഫീഖ്, നജീബ്, മുഹമ്മദ് റാഫി, സുബൈർ, നൗഷാദ്, മൻസൂർ, മൊയ്തീൻ കുഞ്ഞ്, അയ്യൂബ് എന്നീ പ്രതികളാണ് രണ്ടാംഘട്ടത്തിൽ വിചാരണ നേരിട്ടത്.
Comments