തൃശൂർ: കാട്ടാനയുടെ ജഡം കുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആന ചരിഞ്ഞത് ഫെൻസിംഗ് ലൈനിൽ നിന്നുള്ള വൈദ്യുതി ആഘാതമേറ്റാണെന്ന് പ്രതി. ആനക്കൊമ്പുമായി പിടിയിലായ പട്ടിമറ്റം സ്വദേശി അഖിലിനെ തെളിവെടുപ്പിനായി എത്തിച്ചപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആനക്കൊമ്പുമായി ബന്ധപ്പെട്ട തർക്കമാണ് സംഭവം പുറത്തെത്തിച്ചത്. സംഭവത്തിൽ സ്ഥലം ഉടമ റോയിക്കായുള്ള അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് വനംവകുപ്പ്.
ആഴ്ചകൾക്ക് മുമ്പ് ഇവരുടെ കൈയ്യിൽ നിന്നും പിടിച്ചെടുത്ത ആനക്കൊമ്പ് ആയിരുന്നു അന്വേഷണത്തിൽ നിർണായക വഴിത്തിരിവായത്. തെളിവെടുപ്പിനിടെ വൈദ്യുതാഘാതമേറ്റാണ് ആന ചരിഞ്ഞതെന്ന് അഖിൽ അന്വേഷണ സംഘത്തോട് വ്യക്തമാക്കി.
ജൂൺ 14-ന് ഫെൻസിംഗ് ലൈനിൽ നിന്ന് വൈദ്യുതാഘാതമേറ്റ് കാട്ടാന ചരിഞ്ഞതോടെ സ്ഥലം ഉടമയായ റോയി പരിചയക്കാരായ പാലാ സ്വദേശികളുടെ സഹായം തേടുകയായിരുന്നു. ഇവരോടൊപ്പമാണ് അഖിലും ഒരു സുഹൃത്തും ഇവിടെയെത്തുന്നത്. പറമ്പിൽ ഉപയോഗശൂന്യമായ കുളത്തിന് സമീപം കിടന്ന ആനയുടെ ജഡം അവിടെ തന്നെ മണ്ണിട്ട് മൂടുകയായിരുന്നു. ഇതിനിടയിൽ അഖിലിന്റെ നേതൃത്വത്തിലാണ് ഒരു കൊമ്പ് വെട്ടി മാറ്റിയത്. ആനക്കൊമ്പ് കൊണ്ടുപോകാൻ അഖിൽ ശ്രമിച്ചത് റോയി തടയുകയും ചെയ്തിരുന്നു.
ആനക്കൊമ്പ് പിന്നീട് വീടിന് പുറകിൽ ഉപേക്ഷിച്ചെങ്കിലും അഖിൽ രാത്രിയോടെ തിരിച്ചെത്തി ആനക്കൊമ്പ് കൊണ്ടുപോവുകയായിരുന്നു. ആനക്കൊമ്പ് കടത്തിക്കൊണ്ടുപോയതിനെ ചൊല്ലി പാലാ സ്വദേശികളും അഖിലും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതോടെ പാലാ സ്വദേശികളായ ആളുകൾ തന്നെ വനംവകുപ്പിന് വിവരം നൽകുകയായിരുന്നു. സ്ഥലം ഉടമ റോയി ഗോവയിലേക്ക് കടന്നതായാണ് സൂചന. ഇയാളെ കണ്ടെത്താൻ വനംവകുപ്പ് സംഘവും ഗോവയിലെത്തി. സംഭവത്തിൽ ആറ് പ്രതികളാണുള്ളതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
Comments