തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. മികച്ച ഭരണാധികാരിയും കോൺഗ്രസിന്റെ ജനപ്രിയ നേതാവുമായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് സുരേന്ദ്രൻ പ്രതികരിച്ചു. എന്നും ജനങ്ങളുടെ ഇടയിലായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ഊർജ്ജസ്വലതയോടെ ആറുപതിറ്റാണ്ടിലധികം പൊതുജീവിതത്തിൽ നിറഞ്ഞുനിന്നു. കേരളത്തിന്റെ വികസനത്തിന് അതുല്ല്യ സംഭാവന നൽകിയ ഭരണാധികാരിയാണ് ഉമ്മൻചാണ്ടി. കക്ഷിരാഷ്‌ട്രീയത്തിന് അതീതമായി ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെട്ട നേതാവായിരുന്ന അദ്ദേഹത്തിന്റെ ദേഹവിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. കുടുംബത്തിന്റെയും സഹപ്രവർത്തകരുടേയും ദുഃഖത്തിൽ പങ്കുചേരുന്നു. ഉമ്മൻചാണ്ടിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നുവെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
കേരള രാഷ്‌ട്രീയത്തിലെ അതികായനായ ഉമ്മൻ ചാണ്ടി അർബുദ ബാധയെ തുടർന്ന് ചികിത്സയിലിരിക്കവെയാണ് അന്തരിച്ചത്. പുലർച്ചെ 4.25ഓടെ ബെംഗളൂരുവിൽ ആയിരുന്നു അന്ത്യം. മകൻ ചാണ്ടി ഉമ്മനായിരുന്നു ഇക്കാര്യം ഫേസ്ബുക്ക് കുറിപ്പിലൂടെ സ്ഥിരീകരിച്ചത്. ഹെലികോപ്റ്റർ മാർഗം അദ്ദേഹത്തിന്റെ മൃതദേഹം ഇന്ന് തിരുവനന്തപുരത്ത് എത്തിക്കുമെന്നാണ് വിവരം. സംസ്കാരം നാളെ പുതുപ്പള്ളിയിൽ വച്ച് നടക്കും. അഞ്ച് പതിറ്റാണ്ടോളം കാലം പുതുപ്പള്ളിയിലെ എംഎൽഎയായി പ്രവർത്തിച്ച ഉമ്മൻ ചാണ്ടി രണ്ട് തവണ കേരളത്തിന്റെ മുഖ്യമന്ത്രിയായിട്ടുണ്ട്. അഞ്ച് വർഷം പ്രതിപക്ഷ നേതാവായും അദ്ദേഹം പ്രവർത്തിച്ചു.
Comments