കോഴിക്കോട്: ഏകീകൃത സിവിൽകോഡിനെതിരായ കോൺഗ്രസ് ജനസദസ്സിൽ ജമാ അത്തെ ഇസ്ലാമിക്കും വെൽഫെയർ പാർട്ടിക്കും ക്ഷണം. ജൂലൈ 22ന് കോഴിക്കോടാണ് കോൺഗ്രസിന്റെ ജനസദസ്സ്. കെപിസിസി സംഘടിപ്പിക്കുന്ന ജനസദസ്സിൽ മുസ്ലീം സംഘടനകൾക്കൊപ്പമാണ് ജമാ അത്തെ ഇസ്ലാമിയെയും പങ്കെടുപ്പിക്കുന്നത്. കോഴിക്കോട് സിപിഎം നടത്തിയ സെമിനാറിൽ ജമാ അത്തെ ഇസ്ലാമിക്കും വെൽഫെയർ പാർട്ടിക്കും ക്ഷണമില്ലായിരുന്നു. ഏകീകൃത സിവിൽകോഡിൽ സിപിഎം നടത്തുന്നത് ഭിന്നിപ്പിക്കാനുളള ശ്രമമാണെന്ന് നേരത്തെ ഈ സംഘടനകൾ വ്യക്തമാക്കിയിരുന്നു.
ഏകീകൃത സിവിൽകോഡിൽ കോൺഗ്രസിനെയും സിപിഎമ്മിനെയും തളളി ശശി തരൂർ രംഗത്തെത്തിയിരുന്നു. ഏകീകൃത സിവിൽകോഡിന്റെ കരട് രൂപരേഖ പാർലമെന്റിൽ അവതരിപ്പിച്ചിട്ട് മതി ബില്ലനെതിരെയുളള പ്രക്ഷോഭങ്ങൾ എന്നാണ് ശശി തരൂർ പറഞ്ഞത്.പാർട്ടികകത്ത് ഏകീകൃത സിവിൽകോഡിനെ ചൊല്ലി ഉൾപ്പോര് രൂക്ഷമായ സാഹചര്യത്തിലാണ് സിപിഎം നടത്തിയ സെമിനാറിൽ മുന്നണിയിലെ പ്രധാന സഖ്യകക്ഷിയായ സിപിഐയും പ്രധാന സമസ്ത നേതാക്കളും സെമിനാറിൽ നിന്നും വിട്ട് നിന്നത്. സെമിനാറിൽ നിന്ന് ഇപി ജയരാജൻ മാറി നിന്നതും മുഖ്യമന്ത്രി പിണറായി വിജയന്റെ അസാന്നിധ്യവും വിവാദങ്ങൾക്കൊടുവിൽ നടന്ന സെമിനാറിന്റെ ശോഭക്കെടുത്തി. രാഷ്‌ട്രീയ സാമുദായിക ധ്രുവീകരണം ലക്ഷ്യമിട്ടാണ് സെമിനാർ നടത്തുന്നതെന്ന വിമർശനവും മുസ്ലീം സ്ത്രീകൾക്ക് വേദിയിൽ ഇടമില്ലാത്തതും സമസ്തയുടെ നേതാക്കൾ സെമിനാറിനെത്താത്തതുമെല്ലാം സിപിഎമ്മിന് തിരിച്ചടിയായി.
എന്നാൽ മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെ തുടർന്ന് ഏകീകൃതസിവിൽ കോഡിനെതിരെ കോൺഗ്രസ് ഈ മാസം 22 ന് കോഴിക്കോട് നടത്താനിരുന്ന ജനസദസ് മാറ്റിവെച്ചു.
Comments