ട്വിറ്ററുമായി ഏറ്റുമുട്ടനായി മെറ്റ അവതരിപ്പിച്ച ത്രെഡ്‌സ് ആപ്പ്, ലോഞ്ച് ചെയ്തതിന് പിന്നാലെ ദശലക്ഷ കണക്കിന് ആളുകളാണ് ഡൗൺലോഡ് ചെയ്തത്. എന്നാൽ ലോഞ്ചിന് പത്ത് ദിവസങ്ങൾക്കിപ്പുറം ത്രെഡ്‌സിലെ തിരക്കൊഴിയുന്നതായാണ് റിപ്പോർട്ടുകൾ പറയുന്നത്. 10 ദിവസത്തിനുള്ളിൽ 150 ദശലക്ഷത്തിലധികം പേർ ഡൗൺലോഡ് ചെയ്‌തെങ്കിലും ദൈനംദിന ഉപയോഗത്തിൽ ഏകദേശം 50 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ആദ്യം ഏകദേശം 20 മിനിറ്റ് നേരത്തോളം ആളുകൾ ത്രെഡ്‌സ് ആപ്പിൽ ചെലവഴിച്ചിരുന്നെങ്കിൽ പത്താം ദിനമായ ഇന്ന് 10 മിനിറ്റ് സമയം മാത്രമാണ് ആളുകൾ ത്രെഡ്‌സിൽ ചെലവഴിക്കുന്നത്. സെൻസർ ടവർ പുറത്തുവിട്ട ഡാറ്റയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. ത്രെഡ്‌സിന്റെ പ്രതിദിന ആക്ടീവ് ഉപയോക്താക്കളുടെ എണ്ണം ഏകദേശം 20 ശതമാനം കുറഞ്ഞതായും ആൻഡ്രോയിഡ് ഫോണുകളിലെ പ്രതിദിന ആക്ടീവ് ഉപയോക്താക്കളിൽ 25 ശതമാനത്തിലധികം കുറവ് ആഗോള തലത്തിൽ തന്നെ ഉണ്ടായിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ട്വിറ്ററിന് എതിരാളി എന്ന നിലയിലാണ് ആപ്പ് അവതരിപ്പിച്ചത്. അതുകൊണ്ട് തന്നെ ഇവ തമ്മിലുള്ള സമാനതകളും വ്യത്യാസങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഉള്ളടക്കത്തിന്റെ സൃഷ്ടി, റീപോസ്റ്റ് , ലൈക്ക് എന്നിവയിലൊതുങ്ങുകയാണ് ത്രഡ്‌സ്. വാർത്ത ഉള്ളടക്കത്തിന് ട്വിറ്റർ പ്രാധാന്യം നൽകുന്നുണ്ടെങ്കിൽ ത്രെഡ്‌സിൽ പ്രാധാന്യമില്ലെന്ന് ഇൻസ്റ്റഗ്രാം സിഇഒ ആദം മൊസേരി വ്യക്തമാക്കി. അതുകൊണ്ട് തന്നെ മറ്റുള്ളവരുമായി ഇടപെഴകുന്നതിനുള്ള അവസരം കുറയുന്നു. തത്സമയ വാർത്തകളും വിവരങ്ങളും അറിയാനുള്ള മികച്ച മാർഗമായാണ് ട്വിറ്ററിനെ കാണുന്നത്.എന്നാൽ ത്രെഡ്‌സ് ഈ നിലയിൽ വൻ തകർച്ചയാണ് നേരിട്ടത്. ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി നേരിട്ട് ത്രെഡ്‌സിൽ അക്കൗണ്ട് സൃഷ്ടിക്കാൻ കഴിയും. ഇത് വഴി സ്വകാര്യത ലഭിക്കുന്നില്ലെന്ന് ഒരു വിഭാഗം ഉപയോക്താക്കൾ പരാതി ഉന്നയിച്ചിരുന്നു.
നിലവിൽ പ്ലാറ്റ്‌ഫോമിലുള്ള പ്രശ്‌നങ്ങൾ കമ്പനി തന്നെ അംഗീകരിക്കുന്നുണ്ട്. ആഗോളതലത്തിൽ ത്രെഡ്‌സ് ആപ്പിന്റെ ഡൗൺലോഡുകളുടെ 33 ശതമാനവും ഇന്ത്യയിലാണ്. ട്വിറ്ററിന് സമാനമായ കൂടുതൽ സവിശേഷതകൾ ത്രെഡ്‌സിൽ അവതരിപ്പിക്കുമെന്നാണ് സൂചനകൾ. ഇത് കൂടുതൽ ഉപയോക്താക്കളെ ആകർഷിക്കാനും ത്രെഡ്‌സിലെ ദൈനംദിന ഉപയോഗം വർദ്ധിപ്പിക്കാനും സഹായിച്ചേക്കും. ട്വിറ്ററിന് സമാനമായ ഡയറക്ട് മെസേജിംഗ് പോലെയുള്ള ഫീച്ചർ ത്രെഡ്‌സിൽ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഒരേ പ്ലാറ്റ്‌ഫോമിൽ സ്വകാര്യമായി സന്ദേശങ്ങൾ അയക്കാൻ ഈ ഫീച്ചർ സഹായകമാകും.
Comments