ഇൻഡോർ: മദ്ധ്യപ്രദേശിലെ ഇൻഡോറില്‍ കാര്‍ വെള്ളച്ചാട്ടത്തിലേക്ക് മറിഞ്ഞ് അപകടം. സംഭവസ്ഥലത്തുണ്ടായിരുന്നവരുടെ സമയോചിതമായ ഇടപെടൽ കൊണ്ടാണ് കാറിലുണ്ടായിരുന്ന അച്ഛനേയും മകളേയും രക്ഷപ്പെടുത്തിയത്. ഇന്ദോര്‍ നഗരത്തോട് ചേര്‍ന്നുള്ള ലോധിയ കുണ്ഡ് വെള്ളച്ചാട്ടത്തിലാണ് അപകടം.
വെള്ളച്ചാട്ടത്തിനടുത്തായി നിര്‍ത്തിട്ടിയിരുന്ന കാര്‍ ഉരുണ്ടു നീങ്ങി വെള്ളത്തിലേക്ക് മറിയുകയായിരുന്നു. 13 വയസ്സുള്ള ഒരു പെണ്‍കുട്ടിയും പിതാവുമായിരുന്നു കാറിലുണ്ടായിരുന്നത്. തുടർന്ന് ഇരുവരും വെള്ളത്തിലേക്ക് വീണു. ഇത് കണ്ട സുമിത് മാത്യു എന്ന ചെറുപ്പക്കാരന് ഉടനെ വെള്ളത്തിലേക്ക് ചാടി നീന്തിയെത്തി പിതാവിനെ രക്ഷിച്ചു. ഇതിനു പിന്നാലെ സ്ഥലത്തുണ്ടായിരുന്ന മറ്റുള്ളവര്‍ പെണ്‍കുട്ടിയേയും കരയ്ക്കു കയറ്റി.
കാര്‍ ഡ്രൈവറുടെ അനാസ്ഥയാണ് അപകടത്തിനു കാരണമെന്ന് പോലീസ് വ്യക്തമാക്കി. വെള്ളച്ചാട്ടത്തിനോട് ചേര്‍ന്ന് അപകടകരമായ രീതിയിലാണ് കാര്‍ പാര്‍ക്ക് ചെയ്തതെന്നും അതാണ് ഉരുണ്ടുനീങ്ങി വെള്ളത്തില്‍ വീഴാന്‍ കാരണമെന്നും പോലീസ് പറയുന്നു. അപകടം കണ്ട് ഒരു നിമിഷം പകച്ചെങ്കിലും അവര്‍ മുങ്ങിത്താഴുന്നത് കണ്ട് ധൈര്യം സംഭരിച്ച് വെള്ളത്തിലേക്ക് ചാടുകയായിരുന്നു എന്നാണ് രക്ഷിച്ച സുമിത് പറയുന്നത്. ഇരുവരും രക്ഷപ്പെട്ടതില്‍ ഏറെ സന്തോഷമുണ്ടെന്നും സുമിത് പറയുന്നു.
Comments