കോട്ടയം: പുതുപ്പള്ളിയിൽ പ്രതിപക്ഷത്തിന്റെ ഏക സ്ഥാനാർത്ഥി ലിജിൻ ലാൽ ആണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മറ്റ് രണ്ട് സ്ഥാനാർത്ഥികളും ഐ.എൻ.ഡി.ഐ.എ മുന്നണിയുടെ സ്ഥാനാർത്ഥികളാണ്. അവർ എല്ലാ കാര്യത്തിലും ഒരേ നിലപാട് വെച്ചുപുലർത്തുന്നവരാണ്. വി.ഡി സതീശൻ സാങ്കേതികമായി മാത്രമാണ് പ്രതിപക്ഷ നേതാവായി നിൽക്കുന്നത്. അദ്ദേഹം ഭരണപക്ഷ അനുകൂലിയായിട്ടുള്ള പ്രതിപക്ഷ നേതാവാണ്. അഴിമതി, മാസപ്പടി, സ്വജനപക്ഷപാതം, വർഗീയത ഇതിനെല്ലാം എതിരായി ചിന്തിക്കുന്ന കേരളത്തിലെ പ്രതിപക്ഷ ചിന്താഗതിയുള്ള ജനങ്ങളുടെ പ്രതീക്ഷയാണ് ലിജിൻ ലാൽ എന്ന് കെ.സുരേന്ദ്രൻ പറഞ്ഞു.
ഇവിടുത്തെ ഏക പ്രതിപക്ഷ സ്ഥാനാർത്ഥി ലിജിൻ ലാൽ ആണ്. ചാണ്ടി ഉമ്മനും ജെയ്ക് സി തോമസും ഭരണവിലാസ പാർട്ടികളുടെ സ്ഥാനാർത്ഥികളാണ്. ഞങ്ങൾ ഈ പ്രചാരണമാണ് പുതുപ്പള്ളിയിൽ നടത്തുന്നത്. മാസപ്പടി, തീവെട്ടിക്കൊള്ള, വിലക്കയറ്റം, സപ്ലൈകോയിൽ സാധനങ്ങൾ ലഭ്യമാകാത്ത സ്ഥിതി ഇതെല്ലാം തിരഞ്ഞെടുപ്പിൽ ഉയർത്തിക്കാട്ടും. കേരളത്തിലെ സാധാരണക്കാന്റെ ദുരിതങ്ങളാണ് ഇവിടെ ബിജെപി ഉയർത്തിക്കാട്ടാൻ പോകുന്നത്. ഇതിന്റയെല്ലാം ഉത്തരവാദി ഈ രണ്ട് കക്ഷികളുമാണ്. അവർക്കെതിരെ മത്സരിക്കുന്ന ഏക പ്രതിപക്ഷ സ്ഥാനാർത്ഥി ലിജിനാണ്.
പുനർജനി തട്ടിപ്പ് കേസിൽ വി.ഡി സതീശനെ വിളിച്ച് ചോദ്യം ചെയ്യാൻ പോലും പിണറായി വിജയന്റെ പോലീസ് തയ്യാറായിട്ടില്ല. പിണറായി വിജയന് അറിയാം ലൈഫ് മിഷൻ കോഴക്കേസിനേക്കാൾ വലിയ തട്ടിപ്പാണ് പുനർജനി തട്ടിപ്പെന്ന്. വിദേശത്ത് നിന്നും ചാരിറ്റിക്കായ് വന്ന പണം സതീശൻ തട്ടിച്ചു. സതീശനാണ് പിണറായി വിജയന്റെ പെട്ടി തൂക്കുന്നത്. ഞങ്ങളും പിണറായി വിജയനും തമ്മിലാണ് യഥാർത്ഥത്തിൽ പോര്. കോൺഗ്രസ് എന്ന് പറയുന്നത് ഒരു സാമാന്തര പ്രതിപക്ഷ പാർട്ടിയാണ്. ഭരണകക്ഷിയുടെ പിന്തുണയോടെ പ്രവർത്തിച്ച് അവരെ സഹായിക്കുകയാണ് കോൺഗ്രസ്. പിണറായി വിജയൻ എപ്പോൾ വീഴാൻ തുടങ്ങിയാലും അപ്പോൾ തന്നെ കൈ കൊടുക്കുന്നത് വിഡി സതീശനാണ്- കെസുരേന്ദ്രൻ പറഞ്ഞു.
Comments