കാബൂൾ: സ്ത്രീകൾ തങ്ങളുടെ മുഖം പുറത്തുകാണിക്കുന്നത് കൊടിയ പാപമെന്ന് താലിബാൻ. അന്യ പുരുഷന്മാർ സ്ത്രീകളുടെ മുഖം കണ്ടാൽ അവളുടെ മൂല്യം കുറയുന്നുവെന്നും അതിനാലാണ് ശരിയത്ത് അതിനെ വിലക്കുന്നതെന്നും താലിബാൻ വക്താവ് സാദിഖ് അതിഫ് പറഞ്ഞു. വലിയ നഗരങ്ങളിൽ സ്ത്രീകൾ മുഖം കാണിക്കുന്നുണ്ട്. അത്തരം രീതികൾ തുടരുന്നത് വലിയ കുറ്റമാണ്. അത് വിലക്കപ്പെടേണ്ടതാണെന്നും സാദിഖ് അതിഫ് അസോസിയേറ്റ് പ്രസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
പുരുഷന്മാർ സ്ത്രീകളുടെ മുഖം കാണുമ്പോൾ അവരുടെ മൂല്യം കുറഞ്ഞു കുറഞ്ഞ് വരും. അതിനാലാണ് ശരിയത്തും മത പണ്ഡിതരും സ്ത്രീകൾ ബുർഖ നിർബന്ധമാക്കുന്നതിനെ പിന്തുണയ്ക്കുന്നത്. അത് സ്ത്രീകൾക്കുള്ള ഒരു സുരക്ഷിത കവചമാണ്. അഫ്ഗാനിസ്ഥാനിൽ ജനങ്ങൾ ആവശ്യപ്പെടുന്നതുകൊണ്ടാണ് ശരിയത്ത് നടപ്പിലാക്കുന്നത്. ഇനിയും ശക്തമായി പ്രവാർത്തികമാക്കാനാണ് തീരുമാനം. പുരുഷന്മാർ ഇല്ലെന്ന് ഉറപ്പാക്കിയാൽ സ്ത്രീകൾക്ക് പാർക്കുകളിൽ പ്രവേശിക്കാം. എന്നാൽ ശരിയായ വിധം വസ്ത്രം ധരിച്ചില്ലെങ്കിൽ അതിന് അനുവദിക്കില്ലെന്നും സാദിഖ് അതിഫ് പറഞ്ഞു.
വിദ്യാഭ്യാസ സ്ഥാപനത്തിൽ പെൺകുട്ടികൾക്കുള്ള വിലക്ക് നീക്കാൻ താലിബാൻ ഒരിക്കലും ഉദ്ദേശിക്കുന്നില്ലെന്ന് വക്താവ് സാബിഹുള്ള മുജാഹിദ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ആറാം ക്ലാസിനപ്പുറം പെൺകുട്ടികൾ സ്കൂളിൽ പോകുന്നതിനുള്ള വിലക്ക് അഫ്ഗാനിൽ അതുപൊലെ തുടരും. സ്ത്രീകളെ പൊതു ഇടങ്ങളിലേക്ക് വരാൻ താലിബാൻ ഒരിക്കലും അനുവദിക്കില്ലെന്നും മുഖ്യ വക്താവ് അഭിമുഖത്തിൽ പറഞ്ഞു.
അഫ്ഗാനിലെ ഭരണം തുറന്ന പുസ്തകമാണെന്ന് സാബിഹുള്ള മുജാഹിദ് അവകാശപ്പെട്ടു.ചൈന, റഷ്യ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, ഇറാൻ, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളുമായി താലിബാന് നയതന്ത്ര ബന്ധമുണ്ട്. അഫ്ഗാനിലെ ഇസ്ലാമിക ഭരണത്തിന് ഒരു നിശ്ചിത കാലാവധിയില്ല, അള്ളാഹു ആഗ്രഹിക്കുന്നിടത്തോളം കാലം അധികാരത്തിൽ തുടരുമെന്ന് സാബിഹുള്ള മുജാഹിദ് പറഞ്ഞു.
Comments