ഓണം റിലീസുകളിൽ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘കിംഗ് ഓഫ് കൊത്ത’. വലിയ ഒരു വിഭാഗം പ്രേക്ഷകർ സിനിമയ്‌ക്കായി കാത്തിരിക്കുന്നത് താരപുത്രന്മാരെ ഒരുമിച്ച് ഒരു ഫ്രെയിമിൽ കാണാൻ വേണ്ടിയാണ്. ദുൽഖറും ഗോകുൽ സുരേഷും ആദ്യമായി ഒരുമിക്കുകയാണ് കിംഗ് ഓഫ് കൊത്തയിൽ. ചിത്രത്തിൽ ഗ്യാങ്സ്റ്ററിന്റെ വേഷമാണ് ദുൽഖർ ചെയ്യുന്നതെങ്കിൽ ഗോകുൽ സുരേഷ് എത്തുന്നത് പോലീസ് വേഷത്തിലാണ്. കാക്കി യൂണിഫോം ഗോകുൽ ഇടുമ്പോൾ മറ്റൊരു സുരേഷ് ഗോപി ആകുമോ എന്നാണ് സിനിമാ പ്രേമികളുടെ ചോദ്യം. ഇപ്പോഴിതാ, അതിന് ഉത്തരം നൽകിയിരിക്കുന്നത് ദുൽഖർ സൽമാനാണ്. ‘കിംഗ് ഓഫ് കൊത്ത’യുടെ പ്രമോഷന്റെ ഭാഗമായി നടന്ന പരിപാടിയിലാണ് ഗോകുൽ സുരേഷിനെ ദുൽഖർ വാനോളം പുകഴ്‌ത്തിയിരിക്കുന്നത്.
‘കൊത്തയിൽ പ്രേക്ഷകർക്ക് ഏറ്റവും ഇഷ്ടപ്പെടുന്ന ക്യാരക്ടർ ഗോകുലിന്റേതായിരിക്കും. സുരേഷേട്ടന്റെ ഷെയ്ഡ് ഒന്നും ഇല്ലാതെ തന്നെയാണ് ഗോകുൽ അഭിനയിച്ചിരിക്കുന്നത്. അങ്ങനെ തന്നെയാണ് സിനിമയിൽ ഗോകുലിന്റെ ക്യാരക്ടറും. എന്നാൽ സിനിമയിൽ ഒരൊറ്റ വാക്ക്, ഒരു ഇംഗ്ലീഷ് വാക്ക് പറഞ്ഞപ്പോഴാണ് എനിക്ക് എവിടെയോ സുരേഷേട്ടൻ പറയുന്നതുപോലെ തോന്നിയത്. അതൊരു സന്തോഷം തന്നെ ആയിരുന്നു. ഷൂട്ടിംഗിനിടെ ഗോകുലിന്റെ കാലിന് പരിക്ക് പറ്റിയിരുന്നു. അവന് നടക്കാൻ തന്നെ നല്ല ബുദ്ധിമുട്ട് ആയിരുന്നു’.
‘വലിയ ഒരു ഷെഡ്യൂൾ ഷൂട്ട് ചെയ്യാൻ ബാക്കി കിടക്കുകയാണ്. എന്നാൽ ഒറ്റ ദിവസം പോലും താൻ കാരണം ഷൂട്ട് മുടങ്ങാൻ ഗോകുൽ അനുവദിച്ചിട്ടില്ല. ഞങ്ങൾക്ക് എല്ലാവർക്കും അറിയാം അവൻ അനുഭവിച്ച ബുദ്ധിമുട്ടും വേദനയും. ഓട്ടവും ചെയ്‌സുമൊക്കെയുള്ള സീനുകളിൽ വേദന കടിച്ചമർത്തിയാണ് ഗോകുൽ അഭിനയിച്ചത്. അത്രയും ഡെഡിക്കേഷൻ സിനിമയ്‌ക്ക് വേണ്ടി ഗോകുൽ എടുത്തിട്ടുണ്ട്’- ദുൽഖർ പറഞ്ഞു.
‘അച്ഛൻ യഥാർത്ഥത്തിൽ പോലീസ് ആയിരുന്നെങ്കിൽ മകൻ ആ യൂണിഫോം ഇടുമ്പോഴുള്ള അതേ റെസ്‌പോൺസിബിലിറ്റിയിലാണ് ഗോകുൽ അഭിനയിച്ചത്. യൂണിഫോം ഇട്ട് തെറ്റിച്ചാൽ അച്ഛൻ ചീത്ത വിളിക്കും എന്ന് ഗോകുൽ പറഞ്ഞിരുന്നു. എന്നാൽ അച്ഛന്റെ ബോഡി ലാഗ്വേജ് വരാതെ, അദ്ദേഹത്തെ ഇമിറ്റേറ്റ് ചെയ്യാതെ വളരെ ശ്രദ്ധിച്ച് തന്നെയാണ് ഗോകുൽ കൊത്തയിലെ അഭിനയിച്ചത്’- എന്ന് നടൻ പ്രസന്നയും ഗോകുലിനെപ്പറ്റി വാചാലനായി.
‘യൂണിഫോമിന്റെ ഫിറ്റിങിനു വേണ്ടി മാത്രം കമ്മിഷണിറിലെ ഒരു റഫറൻസ് സ്റ്റിൽ എടുത്തുനോക്കിയിരുന്നു. അതല്ലാതുള്ള റഫറൻസ് എടുത്താൽ ചിലപ്പോൾ താങ്ങില്ല. സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും നിര്‍ദേശം അനുസരിച്ച് എന്റേതായ ശൈലിയിലാണ് ഞാൻ ആ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്’-ഗോകുൽ സുരേഷും പറഞ്ഞു.
Comments