തൃശൂർ: എസി മൊയ്തീനെതിരെ മൊഴി നൽകിയത് സിപിഎം പ്രവർത്തകരെന്ന് സൂചന. മുൻ മന്ത്രിയായ എസി മൊയ്തീൻ അനധികൃതമായി ബാങ്കിൽ നടത്തിയ ഇടപാടുകള കുറിച്ചാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ സിപിഎം പ്രവർത്തകർ വെളിപ്പെടുത്തിയത്. മൊയ്തീൻ ഉൾപ്പെടെ 3 പ്രധാനപ്പെട്ട നേതാക്കളുടെ സാമ്പത്തിക വളർച്ചയെ പറ്റിയാണ് ബാങ്ക് ഡയറക്ടർമാരായ സിപിഎമ്മുകാർ മൊഴി നൽകിയത്.
ബിനാമികളുടെ മൊഴിയിൽ നിന്ന് നേരത്തെ ലഭിച്ച സൂചനകളിൽ വസ്തുതയുണ്ടെന്ന് തിരിച്ചറിഞ്ഞതോടെയാണ് ബിനാമികളുമായി മൊയ്തീന് ബന്ധമുണ്ടെന്ന് ഇ.ഡി സ്ഥിരീകരിച്ചത്. സിപിഎം തൃശൂർ മുൻ ജില്ലാ കമ്മിറ്റി അംഗം സികെ ചന്ദ്രനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിട്ടില്ലെങ്കിലും ഇ.ഡി ചോദ്യം ചെയ്തിട്ടുണ്ട്. ഇതേതുടർന്ന് സിപിഎം അംഗത്വത്തിൽ നിന്ന് ചന്ദ്രനെ പുറത്താക്കിയെങ്കിലും പിന്നീട് തിരിച്ചെടുത്തു. കരുവന്നൂർ ബാങ്കിന്റെ ചുമതല വഹിച്ചിരുന്നത് ചന്ദ്രനായിരുന്നു. എസി മൊയ്തീന്റെ ബന്ധുവാണ് ബാങ്കിൽ തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രധാനവ്യക്തിയെന്ന ആരോപണവും ഇവർ ഉയർത്തിട്ടുണ്ട്.
സിപിഎമ്മിന്റെ അധീനതയിലുളള ബാങ്കിൽ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് പാർട്ടിക്ക് നേരത്തെ പരാതി ലഭിച്ചിരുന്നു. ഇതിന് ശേഷമാണ് കരുവന്നൂർ ബാങ്കിൽ കോടികളുടെ തട്ടിപ്പ് നടന്നത്. ഇഡി ചോദ്യംചെയ്യലിൽ ഇക്കാര്യം സിപിഎം പ്രവർത്തകർ സമ്മതിച്ചിട്ടുണ്ട്. ബാങ്കിന് പുറത്തുള്ളവർക്ക് പണം നൽകിയതും ഓഹരി ഉടമകൾ അറിയാതെ അവരുടെ പേരിൽ സിപിഎം നേതാക്കൾ വായ്പ കൊടുത്തതുമെല്ലാം പാർട്ടിക്ക് ഇതേക്കുറിച്ച് അറിവു കിട്ടിയ ശേഷമാണെന്നും നേതാക്കൾ സമ്മതിക്കുന്നു. സത്യം തുറന്ന് പറഞ്ഞതിന്റെ പേരിൽ പാർട്ടി ഇവർക്കെതിരെ നടപടിയെടുത്തു. ഇങ്ങനെ പാർട്ടി നടപടിയെടുത്തവരിൽ നിന്നും ഇഡി വിവിരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
തട്ടിപ്പ് നടക്കുന്ന സമയത്ത് സിപിഎം ജില്ലാ നേതൃത്വത്തിന് ബാങ്കിലെ ഇടപാടുകളെക്കുറിച്ച് അറിവുണ്ടായിരുന്നു എന്നാണ് ഇവരിൽ പലരും ഇഡിയ്‌ക്ക് നൽകിയ മൊഴി. മൊയ്തീന് പുറമേ സിപിഎമ്മിന്റെ പ്രാദേശിക ചുമതലയുള്ള രണ്ടുപേർ കൂടി കേസിൽ പ്രതികളാകും. ബാങ്കിലേക്കു വിദേശത്ത് നിന്നടക്കം പണം വന്നതും പോയതും ഇവരുടെ അറിവോടു കൂടിയാണെന്നാണ് ചോദ്യം ചെയ്യ്തവർ നൽകിയ മൊഴി.
Comments