തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികൾക്കെതിരായ അതിക്രമങ്ങൾ അനുദിനം വർദ്ധിക്കുന്നു. കഴിഞ്ഞ വർഷം മാത്രം കേരളത്തിൽ രജിസ്റ്റർ ചെയ്തത് 4,582 പോക്സോ കേസുകൾ. ഇതിൽ അധികം കേസുകളിലും കുട്ടികളുടെ വീടുകളിൽ നിന്ന് തന്നെയുള്ള അതിക്രമങ്ങളാണ്. സംസ്ഥാന ബാലാവകാശ കമ്മീഷന്റെ 2022-23 വാർഷിക റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ വ്യക്തമാക്കിയിരുന്നത്. സ്കൂളുകൾ, വാഹനങ്ങൾ, മതസ്ഥാപനങ്ങൾ, ശിശുസംരക്ഷണ സ്ഥാപനങ്ങൾ, ആശുപത്രികൾ എന്നിങ്ങനെ വിവിധ ഇടങ്ങളിലാണ് കുട്ടികൾ അതിക്രമത്തിന് ഇരകളായിട്ടുള്ളത്.
ഇതിൽ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ കേസുകളിൽ 908 പ്രതികളെയും കുട്ടികൾ തിരിച്ചറിഞ്ഞിട്ടുണ്ട്.ഇവരിൽ 601 പേർ അയൽവാസികളും 170 പേർ അദ്ധ്യാപകരുമാണെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷം സംസ്ഥാനത്ത് 4582 പോക്സോ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 5002 പേരാണ് പ്രതി പട്ടികയിൽ. ഇവരിൽ 4643 പേർ പുരുഷന്മാരും 115 പേർ സ്ത്രീകളുമാണ്. 244 പേരുടെ വിവരം കമ്മീഷന് പോലീസ് ലഭ്യമാക്കിയിട്ടില്ല. 4642 കുട്ടികളാണ് ലൈംഗിക അതിക്രമത്തിന് ഇരയായത്.
പോക്സോ കേസുകളിൽ 1,004 എണ്ണവും ഇവരുടെ വീടുകളിൽ തന്നെയുള്ള അതിക്രമങ്ങളാണ്. 133 എണ്ണം സ്കൂളുകളിലും 102 എണ്ണം വാഹനങ്ങളിലും 99 എണ്ണം ഹോട്ടലുകളിലും 96 എണ്ണം സുഹൃത്തുക്കളുടെ വീടുകളിലും നടന്ന കേസുകളാണ്.
Comments