തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ തൃശൂരിലെ സിപിഎം നേതാക്കൾക്ക് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ താക്കീത്. കരുവന്നൂർ തട്ടിപ്പിൽ സിപിഎം പ്രതിസന്ധിയിലായിരിക്കുകയാണെന്നും പാർട്ടിയെയും നേതാക്കളെയും ഒറ്റുകൊടുക്കുന്ന നിലപാട് സ്വീകരിക്കരുതെന്നും ഒറ്റക്കെട്ടായി നിൽക്കണമെന്നും സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിയേറ്റിൽ എംവി ഗോവിന്ദൻ വ്യക്തമാക്കി. ജില്ലയിലെ മുതിർന്ന നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നും സംസ്ഥാന സെക്രട്ടറി കുറ്റപ്പെടുത്തി.
കരുവന്നൂരിലെ പ്രശ്‌നത്തെ കൈകാര്യം ചെയ്യാൻ നേതാക്കൾക്ക് കഴിഞ്ഞില്ല. സാഹചര്യത്തിനനുസരിച്ച് പരിഹാരം കണ്ടെത്താൻ ശ്രമിച്ചില്ലെന്നും എംവി ഗോവിന്ദൻ ചൂണ്ടിക്കാട്ടി. കരുവന്നൂരിനൊഴികെ മറ്റു ബാങ്കുകൾക്കെതിരെ ഉയരുന്ന ആരോപണങ്ങളിലും സെക്രട്ടേറിയറ്റ് അംഗങ്ങളിൽ നിന്ന് ഗോവിന്ദൻ വിശദീകരണം തേടി. പാർട്ടിയെ വരുന്ന തിരഞ്ഞെടുപ്പിൽ പ്രതിസന്ധിയിലാക്കുന്ന നീക്കമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. എസി മൊയ്തീനെതിരെയുളള ഇഡി അന്വേഷണത്തെ ഒറ്റക്കെട്ടായി പ്രതിരോധിക്കണമെന്നും നേതാക്കൾക്ക് നിർദ്ദേശം നൽകി. വിഭാഗീയത രൂക്ഷമാകുന്നതായും അച്ചടക്കട നടപടിക്ക് പകരം ശാസനകളിലേക്ക് കടന്നില്ലെങ്കിൽ വലിയ തിരിച്ചടിയുണ്ടാകുമെന്നും യോഗത്തിൽ അഭിപ്രായം ഉയർന്നു.