കൊച്ചി: കാമുകന് കഷായത്തിലും ജ്യൂസിലും വിഷം കലർത്തി നൽകി കൊലപ്പെടുത്തിയ കേസിൽ പ്രതി ഗ്രീഷ്മയ്‌ക്ക് ജാമ്യം നൽകിയത് പ്രതി 22-കാരിയാണെന്ന വസ്തുത കണക്കിലെടുത്തെന്ന് ഹൈക്കോടതി. സമൂഹത്തിന്റെ വികാരം പ്രതിക്കെതിരെയാണ് എന്ന് കരുതി അർഹതപ്പെട്ട ജാമ്യം നിഷേധിക്കാനാകില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
ഗ്രീഷ്മയ്‌ക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്നും ഷാരോണിന്റെ മരണമൊഴിയിൽ ഗ്രീഷ്മക്കെതിരെ ഒന്നു പറയുന്നില്ലെന്നും കോടതി വ്യക്തമാക്കി. പ്രതിക്ക് ഇതിന് മുൻപ് ക്രിമിനൽ പശ്ചാത്തലമില്ല. ജാമ്യം ലഭിച്ചാൽ ഗ്രീഷ്മ ഒളിവിൽ പോകുമെന്ന വാദം പ്രോസിക്യൂഷന് ഇല്ല. ജാമ്യം ലഭിച്ചാൽ പ്രതി വിചാരണ സ്വാധീനിക്കാനുള്ള സാധ്യത വിദൂരമാണ്. കുറ്റപത്രം സമർപ്പിച്ചതിന് ശേഷവും ഒരാൾക്ക് ജാമ്യം നൽകാതിരിക്കണമെങ്കിൽ മതിയായ കാരണം ഉണ്ടായിരിക്കണമെന്നും ഹൈക്കോടതി പുറപ്പെടുവിച്ച് ഉത്തരവിൽ പറയുന്നു.
കഴിഞ്ഞ വർഷം ഒക്ടോബർ 14-നാണ് ഗ്രീഷ്മ കാമുകനായ ഷാരോണിന് കഷായത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയത്. ശാരീരിക അസ്വാസ്ഥ്യതയുണ്ടായ ഷാരോൺ ചികിത്സയിൽ കഴിയുന്നതിനിടെ 25-നാണ് മരിച്ചത്. അതേ മാസം 31-നാണ് നിർണായക വഴിത്തിരിവുണ്ടായി ഗ്രീഷ്മയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. കേസിൽ ഗ്രീഷ്മയുടെ അമ്മയും അമ്മാവനും കൂട്ടുപ്രതികളാണ്, 142 സാക്ഷികളും 175 രേഖകളും 55 തൊണ്ടിമുതലുകളുമാണ് കുറ്റപത്രത്തിലുണ്ടായിരുന്നത്.