തിരുവനന്തപുരം: ഏഷ്യൻ ഗെയിംസിലെ കായികതാരങ്ങളെ സംസ്ഥാന സർക്കാർ അപമാനിക്കുന്നത് കേരളത്തിന് നാണക്കേടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കായിക താരങ്ങൾ സർക്കാരിനെതിരെ പ്രതികരിക്കുന്നത് അവരുടെ ഗതികേടുകൊണ്ടാണെന്നും കായികതാരങ്ങളോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി വിഷയത്തിൽ ഇടപെടണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
കേന്ദ്ര സർക്കാർ കായികതാരങ്ങൾക്ക് നൽകുന്ന പിന്തുണ മനസിലാക്കാൻ കേരളം തയ്യാറാകണം. നരേന്ദ്രമോദി സർക്കാർ കായിക മേഖലയ്‌ക്ക് മികച്ച പരിഗണനയും സൗകര്യവും ഒരുക്കിയത് കൊണ്ടാണ് ഏഷ്യൻ ഗെയിംസിൽ ഭാരതത്തിന് ചരിത്ര നേട്ടം കൈവരിക്കാൻ സാധിച്ചത്. യുപിഎ സർക്കാരിന്റെ കാലത്തും രാജ്യത്തെ കായിക താരങ്ങൾ ദുരിതങ്ങൾ അനുഭവിച്ചെന്നും അദ്ദേഹം പറഞ്ഞു. 2018-ലെ ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ താരങ്ങൾക്ക് നൽകിയ വാഗ്ദാനം പോലും സംസ്ഥാന സർക്കാർ നടപ്പിലാക്കിയിട്ടില്ല. വാഗ്ദാനങ്ങൾ നടപ്പിലാകാതെ കായിക താരങ്ങളെ പറ്റിക്കുകയാണ് സംസ്ഥാന സർക്കാർ.
രാജ്യാന്തര ബാഡ്മിന്റൺ താരം എച്ച്.എസ് പ്രണോയ്, ട്രിപ്പിൾ ജമ്പ് രാജ്യാന്തര താരങ്ങളായ എൽദോസ് പോൾ, അബ്ദുളള അബൂബക്കർ എന്നിവർ കേരളം വിടുമെന്ന് പ്രഖ്യാപിച്ചത് സർക്കാരിന്റെ സമീപനത്തിലെ പോരായ്മയാണെന്ന് അദ്ദേഹം പറഞ്ഞു.
മറ്റ് സംസ്ഥാനങ്ങൾ കായിക താരങ്ങൾക്ക് മികച്ച പരിഗണന നൽകുമ്പോൾ കേരളം അവഗണിക്കുന്നു എന്നതാണ് ശ്രദ്ധേയം. കേരളത്തിന്റെ കായികമേഖലയെ നശിപ്പിക്കുന്ന നീക്കങ്ങൾ സംസ്ഥാന സർക്കാർ അവസാനിപ്പിക്കണം. പാർട്ടിക്കാർക്കും അനർഹർക്കും പിൻവാതിൽ നിയമനം നൽകുന്ന പിണറായി സർക്കാർ അഞ്ചുവർഷമായി അർഹരായ കായിക പ്രതിഭകളെ ജോലി നൽകാതെ പറ്റിക്കുകയാണെന്നും കെ. സുരേന്ദ്രൻ വിമർശിച്ചു.