വിമാനത്തിന്റെ പറക്കാനുള്ള ശേഷിയെ നേരിട്ട് ബാധിക്കുന്ന പ്രധാനപ്പെട്ട ഘടകമാണ് വിമാനത്തിന്റെ ഭാരം. തൂക്കത്തിന് അനുസൃതമായാണ് വിമാനത്തിൽ ഇന്ധനവും ഉപയോഗിക്കുന്നത്. അതുകൊണ്ട് യാത്രക്കാരുടെയും അവരുടെ ലഗേജിന്റെയും ഭാരം വിമാനത്തിന് പറക്കാൻ ആവശ്യമായ പോയിന്റിൽ നിലനിർത്തേണ്ടത് അത്യന്താപേക്ഷിതമാണ്. അമിത ഭാരമുണ്ടെങ്കിൽ അത് വിമാനത്തിന്റെ സുരക്ഷയെ പോലും ബാധിക്കുമെന്നതിനാൽ എയർലൈൻ അധികൃതർ ഇത് പ്രത്യേകം ശ്രദ്ധിക്കുന്നു. കഴിഞ്ഞ ദിവസം സുമോ ഗുസ്തിക്കാർ കയറിയ വിമാനത്തിൽ ഭാരം കൂടിയതോടെ അക്ഷരാർത്ഥത്തിൽ അങ്കലാപ്പിലായത് എയർലൈൻ ജീവനക്കാരായിരുന്നു.
വിമാനത്തിന് പറന്നുയരാൻ അനുയോജ്യമായ ഭാരത്തേക്കാൾ കൂടുതൽ തൂക്കം പതിവില്ലാതെ അനുഭവപ്പെട്ടതോടെയാണ് ജപ്പാൻ എയർലൈൻസ് അധികൃതർ ഇക്കാര്യം ശ്രദ്ധിച്ചത്. യാത്രക്കാരായി സുമോ ഗുസ്തിക്കാരും ഉണ്ടായിരുന്നു. ഇവർ ഓരോരുത്തരുടെയും ഭാരം 120 കിലോയോളം വരും. ഇതായിരുന്നു വിമാനത്തിന് അമിത ഭാരം അനുഭവപ്പെടാൻ കാരണം. ഇത്തരത്തിൽ രണ്ട് വിമാനത്തിലാണ് ഭാരക്കൂടുതൽ അനുഭവപ്പെട്ടത്. രണ്ട് വിമാനത്തിലും ഗുസ്തിക്കാർ ഉണ്ടായിരുന്നു.
അവസാന മിനിറ്റിൽ മറ്റ് വഴികളില്ലെന്ന് കണ്ടതോടെ സുമോ ഗുസ്തിക്കാർക്ക് സഞ്ചരിക്കുന്നതിനായി മറ്റൊരു വിമാനം സജ്ജമാക്കാൻ ജപ്പാൻ എയർലൈൻസ് നിർബന്ധിതരായി. ടോക്കിയോയിലെ ഹനേദ എയർപോർട്ടിൽ നിന്നുള്ള വിമാനവും ഒസാക്കയിലെ ഇടാമി എയർപോർട്ടിൽ നിന്നുള്ള വിമാനവുമാണ് ഭാരക്കൂടുതൽ രേഖപ്പെടുത്തിയത്. ഇരുവിമാനങ്ങളും അമാമി ഒഷിമ എന്ന ദ്വീപിലേക്ക് പോകാനുള്ളതായിരുന്നു. അവിടെ നടക്കുന്ന കായിക മാമാങ്കത്തിലെ മത്സരാർത്ഥികളായിരുന്നു സുമോ ഗുസ്തിക്കാർ. തുടർന്ന് 27 സുമോ ഗുസ്തിക്കാർക്ക് വേണ്ടി പ്രത്യേക വിമാനം തയ്യാറാക്കി. വിമാനത്തിന്റെ ഭാരം നിയന്ത്രിക്കുന്നതിനായി യാത്രക്കാരെ മാറ്റേണ്ടി വരുന്നത് അപൂർവ്വങ്ങളിൽ അപൂർവ്വമാണെന്ന് ജപ്പാൻ എയർലൈൻസ് പ്രതികരിച്ചു.















