ടെൽ അവീവ്: ലെബനനിൽ ഹിസ്ബുള്ള ഭീകരരുടെ പ്രധാന ശക്തി കേന്ദ്രങ്ങളിൽ ഇസ്രായേൽ പ്രതിരോധ സേന നടത്തിയ വ്യോമാക്രമണങ്ങൾക്ക് പിന്നാലെ മുന്നറിയിപ്പുമായി ഇറാൻ. ഗാസയിൽ ഒരു രീതിയിലുമുള്ള മുന്നേറ്റം നടത്താൻ ഇസ്രായേലും അമേരിക്കയും ഉൾപ്പെടെയുള്ളവരെ അനുവദിക്കില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമിരബ്ദൊല്ലാഹിയൻ പറഞ്ഞു. ”ഞങ്ങൾക്ക് ശത്രുക്കളുമായി നീണ്ട നാളത്തെ യുദ്ധം നടത്താൻ കഴിയും. വരും മണിക്കൂറുകളിൽ ശക്തമായ തിരിച്ചടിയുണ്ടാകും. ഇസ്രായേൽ പ്രതിരോധ സേനയെ തടയുന്നതിന് ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചുവെന്നും ഹുസൈൻ പറഞ്ഞു.
കഴിഞ്ഞ ദിവസം ഹിസ്ബുള്ള ഭീകരർ ഇസ്രായേലിന് നേരെ ആക്രമണം നടത്തിയിരുന്നു. പിന്നാലെ വ്യോമസേനയുടെ നേതൃത്വത്തിൽ ഹിസ്ബുള്ളയുടെ സൈനിക കേന്ദ്രങ്ങളിൽ ശക്തമായ പ്രത്യാക്രമണം നടത്തുകയായിരുന്നു. ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് ഐഡിഎഫ് ഇക്കാര്യം പുറത്ത് വിട്ടത്. വരും ദിവസങ്ങളിലും ആക്രമണം ശക്തമാകാനുള്ള സാധ്യത മുന്നിൽ കണ്ടുകൊണ്ട് അതിർത്തി മേഖലയിലുടനീളം വലിയ സൈനിക വിന്യാസമാണ് ഇസ്രായേൽ നടത്തിയിരിക്കുന്നത്.
ലെബനന് സമീപമുള്ള രണ്ട് കിലോമീറ്റർ പരിധിക്കുള്ളിലെ താമസക്കാരെ ഒഴിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. പ്രദേശത്തെ 28 കമ്മ്യൂണിറ്റികൾ പൂർണമായി ഒഴിപ്പിക്കും. അതേസമയം ഇസ്രായേലിനുള്ള എല്ലാ പിന്തുണയും അമേരിക്ക ഒരിക്കൽ കൂടി ഉറപ്പിക്കുകയാണെന്ന് ആന്റണി ബ്ലിങ്കെൻ പറഞ്ഞു. നെതന്യാഹുവുമായി മണിക്കൂറുകൾ നീണ്ട ചർച്ചയ്ക്കൊടുവിലാണ് പ്രസ്താവന.