ചെന്നൈ: ട്രിച്ചി വിമാനത്താവളത്തിൽ 43 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. ക്വാലാലംപൂരിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടികൂടിയത്. 42.91 ലക്ഷം രൂപ വിലമതിക്കുന്ന 717 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. എയർ ഇന്റലിജൻസ് യൂണിറ്റ് നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെടുത്തത്.
പ്രതിയെ സംശയാസ്പദമായി കണ്ടതിനെ തുടർന്ന് ഉദ്യോഗസ്ഥർ പരിശോധന നടത്തുകയായിരുന്നു. പേസ്റ്റ് രൂപത്തിൽ ക്യാപ്സ്യൂളുകളാക്കി ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്. പിടികൂടിയ പ്രതിയെ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ട്.
ഏതാനും ദിവസങ്ങൾക്ക് മുമ്പും ക്വാലാലംപൂരിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്നും സ്വർണം പിടികൂടിയിരുന്നു. ഒരു കോടി രൂപയുടെ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. ചെരുപ്പുകളിലും അടിവസ്ത്രങ്ങളിലും പേസ്റ്റ് രൂപത്തിലാക്കി ഒളിപ്പിച്ച നിലയിലാണ് സ്വർണം കണ്ടെത്തിയത്.