ഭോപ്പാൽ: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മദ്ധ്യപ്രദേശിൽ മൂന്ന് ദിവസത്തെ സന്ദർശനത്തിന് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സംസ്ഥാനത്തിലെ 230 അസംബ്ലി മണ്ഡലങ്ങളിലെ പ്രവർത്തകരെ നേരിട്ട് കണ്ട് ചർച്ചകൾ നടത്തുന്നതിനാണ് അമിത് ഷാ സന്ദർശനം നടത്തുന്നത്. ഈ മാസം 30 വരെ മദ്ധ്യപ്രദേശിൽ വിവിധ ഇടങ്ങളിലായി സംഘടിപ്പിക്കുന്ന തിരഞ്ഞെടുപ്പ് പരിപാടികളിലും, പൊതുയോഗങ്ങളിലും അദ്ദേഹം പങ്കെടുക്കും. സന്ദർശനത്തിനിടെ ഭോപ്പാലിലെ ഇൻഡോർ, ഗ്വാളിയോർ, രേവ മേഖലകളിലെ നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.
മദ്ധ്യപ്രദേശ് സന്ദർശനത്തിനിടെ ഉജ്ജയിനിലെ മഹാകാൽ ക്ഷേത്രത്തിൽ അദ്ദേഹം ദർശനം നടത്തും. തുടർന്ന് സംസ്ഥാനത്ത് സംഘടിപ്പിക്കുന്ന റോഡ് ഷോയിലും അമിത് ഷാ പങ്കെടുക്കും. കഴിഞ്ഞ ദിവസം ജബൽപൂരിൽ നടന്ന യോഗത്തിൽ അദ്ദേഹം പങ്കെടുത്തിരുന്നു. ചിന്ദ്വാര ജില്ലയിലെ ജുന്നാർഡിയോ നിയോജകമണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പൊതുയോഗത്തെ അമിത് ഷാ അഭിസംബോധന ചെയ്തിരുന്നു.
ഇന്ന് സാഗർ മേഖലയിലെ ഖജുരാഹോയിൽ നടക്കുന്ന യോഗത്തിൽ അദ്ദേഹം പങ്കെടുക്കും. 26 നിയമസഭാ മണ്ഡലങ്ങളിലെ പാർട്ടി നേതാക്കളുമായി തിരഞ്ഞെടുപ്പ് നടപടികളെ കുറിച്ച് ചർച്ചകൾ നടത്തും. ഷഹ്ദോൽ മേഖലകളിൽ സംഘടിപ്പിക്കുന്ന പൊതുയോഗങ്ങളിലും അദ്ദേഹം പങ്കെടുക്കും. നാളെ ഇൻഡോറിൽ ബിജെപി നേതാക്കളുടെ യോഗത്തിൽ ആഭ്യന്തരമന്ത്രി പങ്കെടുക്കും. ഇൻഡോർ സന്ദർശനത്തിന് ശേഷം അമിത് ഷാ ഗ്വാളിയോറിലേക്ക് തിരിക്കും. അവിടെ ചമ്പൽ മേഖലയിൽ നടക്കുന്ന യോഗത്തിലും അദ്ദേഹം പങ്കെടുക്കും.