കോട്ടയം: മുസ്ലിം സമുദായത്തിന്റെ വോട്ട് ലക്ഷ്യമാക്കി സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും നടത്തുന്ന പ്രസ്താവനകൾക്കെതിരെ തുറന്നടിച്ച് ജനപക്ഷം നേതാവ് പി.സി ജോർജ്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ ആക്ഷേപകരമായ പരാമർശം നടത്തിയതടക്കം ചൂണ്ടിക്കാണിച്ചു കൊണ്ടാണ് പി.സി ജോർജിന്റെ വിമർശനം. ഹമാസിനെതിരെയോ സുഡാപ്പികൾക്കെതിരെയോ പറഞ്ഞാൽ അത് കേരളത്തിലെ മുസ്ലീങ്ങൾക്കെതിരെ ആണെന് വരുത്തി തീർക്കാൻ പിണറായി വിജയൻ ശ്രമിക്കുന്നത് വോട്ട് ബാങ്ക് ലക്ഷ്യമാക്കിയാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ മുഖ്യധാരാ മാദ്ധ്യമങ്ങൾ മനഃപൂർവം കണ്ണടച്ച് വിട്ട ഒരു വാർത്തയുണ്ട്. വടക്കൻ കേരളത്തിൽ ഈ അടുത്ത നാളിൽ ഒരു പാലസ്തീൻ ഐക്യദാർഢ്യ, ഇസ്രേയൽ വിരുദ്ധ സദസ്സ് നടന്നു. ആയിരങ്ങൾ പങ്കെടുത്ത റാലിയെ അഭിസംബോധന ചെയ്ത്
സംസാരിച്ചത് കേരളത്തിൽ എസ്ഡിപിഐ പോലെ, പാകിസ്താനിൽ ലഷ്കർ പോലെ, അഫ്ഗാനിൽ താലിബാൻ പോലെ, സിറിയയിൽ ഐഎസ് പോലെ, പാലസ്തീനിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന ഹമാസ് എന്ന സംഘടനയുടെ മുൻ മേധാവി ഖാലിദ് മാഷ്അൽ. അതായത്, ലോകത്തിലെ അറിയപ്പെടുന്ന തീവ്രവാദ സംഘടനായ ഹമാസ് നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്ന ആളുകൾ കേരളത്തിന്റെ പൊതുമണ്ഡലത്തിൽ സജീവമാണ് എന്നർത്ഥം.
ഇത് ഭാരതത്തിന്റെ ദേശ സുരക്ഷയെ ബാധിക്കുന്ന വിഷയം ആണെന് പറഞ്ഞ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ ആക്രോശവുമായി വന്നത് മതമൗലികവാദികൾ അല്ല, കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. മുൻ കേന്ദ്രമന്ത്രി ശശി തരൂരും മുൻ മന്ത്രി ശൈലജ ടീച്ചറും അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ഹമാസിനെ തീവ്രവാദ പ്രസ്ഥാനമായി പല അവസരങ്ങളിലും പ്രതിപാദിച്ചിട്ടുള്ളത് രാഷ്ട്രീയ തിമിരം ബാധിക്കാത്ത മലയാളികൾ മറക്കാൻ ഇടയില്ല. വോട്ട് ബാങ്ക് ഭീഷണിയെ തുടർന്നു ഇവർക്കൊക്കെ വിശദീകരണം കൊടുക്കേണ്ടി വന്നതും ആരും മറന്നിട്ടുണ്ടാവില്ല.
ഹമാസിനെതിരെയോ സുഡാപ്പികൾക്കെതിരെയോ പറഞ്ഞാൽ അത് കേരളത്തിലെ മുസ്ലിമുകൾക്കെതിരെ ആണെന് വരുത്തി തീർക്കാൻ പിണറായി എന്തിനാണ് ശ്രമിക്കുന്നത്. അതിലൂടെ പിണറായി എന്താണ് ഉദ്ദേശിക്കുന്നത്. പ്രസ്തുത റാലി നടത്തി ഹമാസിന്റെ നേതാവിനെ ക്ഷണിച്ചവർക്കെതിരെയും അതിൽ പങ്കെടുത്തവർക്കെതിരെയും എൻഐഎ അന്വേഷണം നടത്തി രാജ്യദ്രോഹ കുറ്റം ചുമത്തി ശക്തമായ നടപടി എടുക്കണം- പി.സി ജോർജ് പറഞ്ഞു.