ലകനൗ: അഞ്ച് ദശാബ്ദത്തെ പരിശ്രമവും സ്വപ്നവും ജനുവരിയിൽ യാഥാർത്ഥ്യമാകുന്നു. അയോദ്ധ്യയുടെ മണ്ണിൽ ഭാരതത്തിന്റെ ഉയരുന്നത് രാമന്റെ ഭവ്യമന്ദിരം. 2024 ജനുവരി 22-ന് ഭക്തർക്കായി ക്ഷേത്രസമുച്ചയം തുറന്ന് നൽകുമെന്ന് ശ്രീരാമ ജന്മഭൂമി തീർത്ഥ് ട്രസ്റ്റ് വ്യക്തമാക്കി കഴിഞ്ഞു. ‘രാംലല്ല’ വിഗ്രഹം സ്ഥാപിക്കുന്നതിനോടനുബന്ധിച്ച് ബൃഹത്തായ ആഘോഷങ്ങളാണ് അയോദ്ധ്യയിലൊരുങ്ങുന്നത്.
രാം നവമി ദിവസത്തിൽ സൂര്യരശ്മികൾ രാമലല്ലയുടെ വിഗ്രഹത്തിലേക്ക് പതിക്കുന്ന തരത്തിലാണ് പ്രതിഷ്ഠ. ക്ഷേത്രത്തിന്റെ ഇടനാഴികളിൽ രാമ ചരിത മാനസയുമായി ബന്ധപ്പെട്ട കൊത്തുപണികളും ഉണ്ടായിരിക്കുമെന്നും 2024 ജനുവരി 22-ന് ഉച്ചയ്‌ക്ക് 12:20-ഓടെയായിരിക്കും രാംലല്ലയുടെ വിഗ്രഹപ്രതിഷ്ഠ. കാശിയിൽ നിന്നുള്ള പണ്ഡിതൻമാർ എത്തി ആചാരവിധികൾ പ്രകാരം വിഗ്രഹപ്രതിഷ്ഠാ ചടങ്ങുകൾ നിർവ്വഹിക്കും. 5,000 സന്യാസിമാർ ഉൾപ്പെടെ 7,500 പേർ ചടങ്ങിന് സാക്ഷ്യം വഹിക്കുമെന്നും ശ്രീരാമ ജന്മഭൂമി തീർത്ഥ് ട്രസ്റ്റ് വ്യക്തമാക്കി.
രാംലല്ലയുടെ മൂന്ന് വിഗ്രഹങ്ങളാണ് ആകെ നിർമ്മിക്കുന്നത്. ഇതിൽ നിന്നും ഒരെണ്ണമാണ് അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാനായി തിരഞ്ഞെടുക്കുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങളും മറ്റു പരിപാടികളും ജനുവരി 17 മുതൽ ആരംഭിക്കും. 1 ലക്ഷത്തിലധികം ഭക്തർക്ക് ക്ഷേത്ര സന്ദർശനം നടത്താൻ സാധിക്കുന്ന വിധത്തിലാണ് നിർമ്മാണം പൂർത്തീകരിക്കുന്നത്.
ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് അംഗങ്ങൾ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ട് കണ്ടാണ് ക്ഷണിച്ചത്. ചരിത്ര മൂഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ സാധിച്ചത് ഏറെ അനുഗ്രഹമായാണ് കാണുന്നതെന്ന് പ്രധാനമന്ത്രി ട്രസ്റ്റ് അംഗങ്ങളുടെ ക്ഷണം സ്വീകരിച്ച ശേഷം സമൂഹ മാദ്ധ്യമമായ എക്‌സിലൂടെ വ്യക്തമാക്കിയിരുന്നു.