എറണാകുളം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്ന് ഹൈക്കോടതിയെ അറിയിച്ച് സർക്കാർ. വൻ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നതെന്ന് കാണിച്ച് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. കെടിഡിഎഫ്സിയുടെ സാമ്പത്തിക ബാധ്യതയുമായി ബന്ധപ്പെട്ട കേസിലാണ് സർക്കാർ ഇക്കാര്യം കോടതിയെ അറിയിച്ചത്.
ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഹർജി പരിഗണിച്ചത്. സാമ്പത്തിക അടിയന്തരാവസ്ഥ എന്നാണോ പറയുന്നതെന്നും ഭരണഘടന വായിച്ചിട്ടുണ്ടോ എന്നും സർക്കാരിനോട് കോടതി ചോദിച്ചു. അധിക സത്യവാങ്മൂലം നൽകാൻ സർക്കാരിന് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. പത്ത് ദിവസം കഴിഞ്ഞ് ഹർജി വീണ്ടും പരിഗണിക്കും.
കൊൽക്കത്ത ആസ്ഥാനമായ ലക്ഷ്മി നാഥ് ട്രേഡ് ലിങ്ക്സാണ് ഹർജി നൽകിയത്. സർക്കാർ ഗ്യാരന്റിയിൽ നിക്ഷേപിച്ച പണം തിരികെ നൽകുന്നില്ല ഹർജിയിൽ പറയുന്നത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ കെടിഡിഎഫ്സി പൂട്ടലിന്റെ വക്കിലാണ്.
നിക്ഷേപകർ കൂട്ടത്തോടെ സമീപിച്ചിട്ടും പണം തിരിച്ച് നൽകാനില്ലാതെ അവസ്ഥയിലാണ് പൊതുമേഖലാ സ്ഥാപനങ്ങൾ. സർക്കാരിന് കീഴിലുള്ള സ്ഥാപനമെന്ന് വിശ്വസിച്ച് കോടികൾ നിക്ഷേപിച്ചവർ പ്രതിസന്ധിയിലായിരിക്കുകയാണ്. നിക്ഷേപ കാലാവധി അവസാനിച്ചിട്ടും പണം തിരിച്ച് ലഭിക്കാത്ത അവസ്ഥ. ഇതോടെയാണ് സ്ഥാപനം പൂട്ടേണ്ട സ്ഥിതിഗതിയുണ്ടായത്.