ചെന്നൈ: തമിഴ്നാട് പൊതുമരമാത്ത് വകുപ്പ് മന്ത്രി ഇ.വി വേലുവിനെതിരെ ആദായ നികുതി റെയ്ഡ്. മന്ത്രിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ പല കേന്ദ്രങ്ങളിലും പരിശോധന നടത്തിയതായാണ് റിപ്പോേർട്ട്. റിയൽ എസ്റ്റേറ്റ്, മണൽ ക്വാറികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ വഴി നികുതി വെട്ടിപ്പ് നടത്തിയെന്ന് ആരോപണത്തെ തുടർന്നാണ് പരിശോധന.
ചെന്നൈ, തിരുവണ്ണാമലൈ, കരൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിലെ 40 ലധികം കേന്ദ്രങ്ങളിൽ പരിശോധന നടന്നു. വേലുവുമായി ബന്ധപ്പെട്ട വ്യക്തികളുടെ വീടുകൾ, ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും പരിശോധന നടന്നു. മന്ത്രിയുടെ സ്വന്തം സ്ഥലമായ തിരുവണ്ണാമലയിലുള്ള വസ്‌തുക്കളിലും പരിശോധന നടത്തിയെന്നാണ് അറിയാൻ സാധിച്ചത്. എന്നാൽ ഇതിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
ഡിഎംകെയുടെ മുതിർന്ന നേതാവ് കൂടിയായ വേലു ബിസിനസ്സ് വഴി വൻ ക്രമക്കേടുകൾ നടത്തിയെന്നും വേലുവിനെതിരെ അന്വേഷണം വേണമെന്നും തമിഴ്നാട് ബിജെപി പ്രതികരിച്ചിരുന്നു. അതേസമയം, റെയ്തിന് പിന്നിൽ കേന്ദ്രസർക്കാരാണെന്ന വാദമാണ് ഡിഎംകെയുടേത്. ഇൻഡി മുന്നണിയെ ബിജെപി ഭയക്കുന്നുവെന്നും അതിനാലാണ് റെയ്‍ഡെന്നാണ് സ്റ്റാലിന്റെ വാദം.
2006 മുതൽ 2011 വരെ ഡിഎംകെ സർക്കാരിൽ ഭക്ഷ്യമന്ത്രിയായിരുന്ന വേലും 2021ൽ പൊതുമരമാത്ത് വകുപ്പ് മന്ത്രിയായി.