തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ചാർജ് വർദ്ധിപ്പിച്ച സാഹചര്യത്തിൽ പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സംസ്ഥാന ബിജെപി അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മൂന്നാം തവണയും വൈദ്യുതി ചാർജ് വർദ്ധിപ്പിച്ച് പിണറായി വിജയൻ ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കുകയാണെന്നും കെഎസ്ഇബിയുടെ കടബാധ്യത ജനങ്ങളുടെ തലയിൽ കെട്ടിവെക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
40,000 കോടിയിലധികം രൂപയുടെ ബാധ്യതയാണ് ഇടത്-വലത് മുന്നണികൾ കെഎസ്ഇബിക്ക് വരുത്തിവെച്ചത്. വൻകിടക്കാരിൽ നിന്നും നികുതി പിരിച്ചെടുക്കുന്നതിൽ വിഴ്ച വരുത്തുന്ന സർക്കാർ പാവങ്ങളെ കൊള്ളയടിക്കുകയാണ്. കേരളീയത്തിന്റെ പേരിൽ വലിയ ധൂർത്ത് നടത്തുകയാണ് പിണറായി സർക്കാർ. വൈദ്യുതി ചാർജ് വർദ്ധിപ്പിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്’
കഴിഞ്ഞ ബജറ്റിൽ മാത്രം 5,000 കോടിയുടെ അധികഭാരം ജനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ച സംസ്ഥാന സർക്കാരാണ് മാസാമാസം എല്ലാത്തിനും വില കൂട്ടുന്നത്. പിണറായി ഭരണത്തിൽ പൊറുതിമുട്ടിയ ജനങ്ങൾ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ശക്തമായി പ്രതികരിക്കും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. കെഎസ്ഇബി ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ സർക്കാർ സ്ഥാപനങ്ങളും പൂട്ടിപ്പോകുന്ന സാഹചര്യമാണ് ഇന്നുള്ളതെന്നും കെ.സുരേന്ദ്രൻപറഞ്ഞു.