ന്യൂഡൽഹി: നേപ്പാളിലുണ്ടായ ശക്തമായ ഭൂചലനത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഭൂകമ്പത്തെ തുടർന്നുണ്ടായ മരണങ്ങളിലും നാശനഷ്ടങ്ങളിലും അതീവ ദു:ഖമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിലെ ജനങ്ങളുടെ മനസ് നേപ്പാളിലെ ജനങ്ങൾക്കൊപ്പമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
” നേപ്പാളിലുണ്ടായ ഭൂചലനത്തിൽ ആളുകൾക്ക് ജീവൻ നഷ്ടമായതിലും നാശനഷ്ടങ്ങൾ സംഭവിച്ചതിലും അതിയായ ദു:ഖമുണ്ട്. ഇന്ത്യ നേപ്പാളിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ്. ഇവിടെ നിന്ന് സാധ്യമായ എല്ലാ സഹായങ്ങളും നേപ്പാളിന് നൽകും. ദുരന്തത്തിന് സാക്ഷികളായവർക്കും, അവരുടെ കുടുംബാംഗങ്ങളോടൊപ്പവുമാണ് ഞങ്ങളുടെ മനസ്. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നും” പ്രധാനമന്ത്രി സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.
റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 128 പേരാണ് കൊല്ലപ്പെട്ടത്. നേപ്പാളിലെ ഭൂചലനത്തിന് പിന്നാലെ ഡൽഹിയിലും ബീഹാറിലും ഉത്തർപ്രദേശിലും ശക്തമായ പ്രകമ്പനം ഉണ്ടായി. ജാജർകോട്ട് ജില്ലയിലുള്ള റാമിഡാന്റയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. നിരവധി വീടുകളും കെട്ടിടങ്ങളും അപകടത്തിൽ തകർന്നു. നേപ്പാൾ പ്രധാനമന്ത്രി പുഷ്പകമൽ ദഹലും അനുശോചനം രേഖപ്പെടുത്തി. ഭൂകമ്പമുണ്ടായ പ്രദേശത്തേക്ക് അദ്ദേഹം ഇന്ന് പുലർച്ചെ തിരിച്ചിട്ടുണ്ട്. 2015ൽ 9000ത്തോളം പേരുടെ മരണത്തിനിടയാക്കിയ ഭൂചലനത്തിന് ശേഷം രാജ്യം കണ്ട ഏറ്റവും വലിയ ഭൂചലനമാണ് ഇന്നലെ രാത്രി ഉണ്ടായത്.