ഭോപ്പാൽ: കോൺഗ്രസിനെ കടന്നാക്രമിച്ച് സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ്. അറിയാതെ പോലും കോൺഗ്രസിന് വോട്ട് ചെയ്യരുതെന്നും അവർ വഞ്ചകരാണെന്നും ചതിക്കുമെന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ. കോൺഗ്രസിന്, വോട്ട് നേടാനുള്ള തന്ത്രം മാത്രമാണ് ജാതി സെൻസസ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മദ്ധ്യപ്രദേശിലെ ടികാംഗഡിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അഖിലേഷ്.
ഇൻഡി മുന്നണിയിലുണ്ടായ പിളർപ്പ് എടുത്തു കാണിക്കുന്നതാണ് അഖിലേഷ് യാദവിന്റെ പ്രസ്താവന. മദ്ധ്യപ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിക്ക് മുന്നണി അടിസ്ഥാനപ്പെടുത്തി സീറ്റ് നൽകാത്തതിലെ എതിർപ്പ് മുൻപ് തന്നെ അഖിലേഷ് യാദവ് തുറന്നുപറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും സമാനമായ രീതിയിൽ യാദവ് കോൺഗ്രസിനെ കടുത്ത വാക്കുകൾകൊണ്ട് ആക്രമിക്കുന്നത്.
സഖ്യ രൂപീകരണം നടന്നെങ്കിലും ഇൻഡി മുന്നണിയിലെ സീറ്റ് ചർച്ചകൾ ഒന്നും നടന്നിട്ടില്ല. തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസ് കൈമലർത്തി കാണിക്കുകയാണെന്നും അഖിലേഷ് യാദവ് മുൻപ് വ്യക്തമാക്കിയിരുന്നു. മദ്ധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിൽ തങ്ങൾക്ക് പ്രാതിനിധ്യം നൽകാത്ത പക്ഷം ഉത്തരപ്രദേശിൽ ഒറ്റയ്‌ക്ക് മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. സമാനമായ രീതിയിൽ തന്നെയാണ് ആംആദ്മി അടക്കമുള്ള പാർട്ടികളും നിലപാട് എടുത്തിരിക്കുന്നത്. സഖ്യത്തിനുള്ളിലെ വിമതസ്വരങ്ങളെ കണ്ടില്ലെന്നടിക്കുകയാണ് കോൺഗ്രസെങ്കിലും വിള്ളലുകൾ ലോക്‌സഭാ തിരഞ്ഞെടുപ്പിന് സാരമായി ബാധിക്കും. നവംബർ 17-നാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബർ 3ന് ഫലപ്രഖ്യാപനവും നടക്കും.