ടെൽ അവീവ്: ഗാസയിലേക്ക് സഹായങ്ങൾ എത്തിക്കുന്നതിനും സാധാരണക്കാർക്ക് പുറത്ത് കടക്കുന്നതിനും വേണ്ടി ഏറ്റുമുട്ടലുകൾക്ക് ചെറിയ ഇടവേളകൾ നൽകുന്ന കാര്യം പരിഗണിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. എന്നാൽ വെടിനിർത്തൽ നടപ്പാക്കണമെന്ന ആവശ്യം അദ്ദേഹം വീണ്ടും തള്ളി. ഒരു അന്താരാഷ്‌ട്ര മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അവശ്യ വസ്തുക്കൾ കൈമാറുന്നതിനും, മേഖലയിൽ കുടുങ്ങി കിടക്കുന്നവർക്ക് പുറത്തെത്തുന്നതിനുമായി ഒരു മണിക്കൂർ, രണ്ട് മണിക്കൂർ വരെ ദൈർഘ്യമുള്ള മാനുഷിക ഇടവേളകൾ നൽകുന്നതിനെ കുറിച്ച് ഇസ്രായേൽ ആലോചിക്കുന്നുണ്ട്. എന്നാൽ പൂർണമായ വെടിനിർത്തൽ നടപ്പാക്കിയാൽ, അത് ശത്രുക്കൾക്ക് തിരിച്ചടിക്കാനുള്ള അവസരം ഒരുക്കുന്നതിന് തുല്യമാണെന്നും നെതന്യാഹു പറയുന്നു. യുദ്ധത്തിന് ചെറിയ ഇടവേളകൾ നൽകണമെന്ന ആശയം അമേരിക്കയാണ് ഇസ്രായേലിന് മുന്നിൽ വച്ചത്.
വെടിനിർത്തൽ നടപ്പാക്കണമെങ്കിൽ അതിന് ആദ്യം ശ്രമിക്കേണ്ടത് ഹമാസ് ആണ്. ബന്ദികളാക്കപ്പെട്ടവരെ വിട്ടയച്ചതിന് ശേഷം മാത്രമേ ഇനി ഇക്കാര്യത്തിൽ ആലോചന ഇല്ലെന്നും നെതന്യാഹു വ്യക്തമാക്കി. എന്നാൽ ഗാസയ്‌ക്ക് നേരെ ആക്രമണം തുടരുന്ന സാഹചര്യത്തിൽ ബന്ദികളാക്കപ്പെട്ടവരെ ഒരു തരത്തിലും വിട്ടയക്കില്ലെന്നാണ് ഹമാസിന്റെ നിലപാട്.