ഓൺലൈൻ ചാറ്റിംഗ് പ്ലാറ്റ്‌ഫോമായ ഒമേഗിൾ നിർത്തലാക്കിയതിന്റെ കാരണം വെളിപ്പെടുത്തി കമ്പനി. 14 വർഷത്തെ സേവനത്തിന് ശേഷം ഒമേഗിൾ നിർത്തിലാക്കിയത് വലിയ വാർത്തയായിരുന്നു. 2009ലായിരുന്നു ഒമേഗിൾ പ്രവർത്തനം ആരംഭിച്ചത്. അജ്ഞാതർ തമ്മിൽ വൺ-ടു-വൺ സംഭാഷണം നടത്താൻ സഹായിക്കുന്ന സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമായിരുന്നു ഒമേഗിൾ. യാതൊരു പരിചയവുമില്ലാത്ത ആളുകളെ തമ്മിൽ പരസ്പരം ബന്ധിപ്പിക്കുന്നതിലൂടെ ഒമേഗിൾ ലോകശ്രദ്ധ നേടിയിരുന്നു.
ഒമേഗിളിനെ കൈകാര്യം ചെയ്യുന്നത് സാമ്പത്തികപരമായും മാനസികപരമായും വെല്ലുവിളി ഉയർത്തിയതോടെയാണ് നിർത്തലാക്കാൻ തീരുമാനിച്ചതെന്ന് സ്ഥാപകനായ ലീഫ് കെ-ബ്രൂക്ക്‌സ് പ്രതികരിച്ചു. പ്ലാറ്റ്‌ഫോം നടത്തുന്നതിന്റെ ചിലവുകളെ താങ്ങാൻ കഴിയാത്തതും ഒമേഗിൾ ദുരുപയോഗം ചെയ്യുന്നതിനെതിരെ പോരാടാനുള്ള പ്രതിസന്ധികളും കാരണങ്ങളാണ്. പറഞ്ഞറിയിക്കാൻ സാധിക്കത്ത അത്രയും ഹീനമായ ചില ക്രൂരകൃത്യങ്ങൾക്ക് പോലും ഒമേഗിളിനെ ചിലർ കരുവാക്കിയെന്നും ലീഫ് കെ-ബ്രൂക്ക്‌സ് പറഞ്ഞു.
വിദേശ സംസ്‌കാരങ്ങളെ പരിചയപ്പെടാനും വിദേശികളെ അടുത്തറിയാനും ജനങ്ങൾ ഒമേഗിൾ ഉപയോഗിച്ചിരുന്നു. ഒമേഗിളിലൂടെ പരിചയപ്പെട്ട പലരും പരസ്പരം വിവാഹം കഴിച്ചു. ഏകാന്തതയിൽ വീർപ്പുമുട്ടിയിരുന്ന പലരും ഒമേഗിളിലൂടെ ആശ്വാസം കണ്ടെത്തി. ഇതെല്ലാം ഈ ചാറ്റിംഗ് പ്ലാറ്റ്‌ഫോമിന്റെ ചില ഹൈലൈറ്റുകളായിരുന്നുവെന്നും അദ്ദേഹം ഓർത്തെടുത്തു. നിലവിൽ ഒമേഗിൾ വെബ്സൈറ്റ് ഗൂഗിളിൽ സെർച്ച് ചെയ്യുമ്പോൾ RIP omegle എന്നാണ് യൂസേഴ്സിന് കാണാൻ സാധിക്കുക.