ടെൽ അവീവ്: ഐക്യരാഷ്ട്രസഭയുടെ നേതൃസ്ഥാനത്തിരിക്കുന്ന അന്റോണിയോ ഗുട്ടെറസ് ആ പദവിയിൽ ഇരിക്കാൻ യോഗ്യനല്ലെന്ന വിമർശനവുമായി ഇസ്രായേൽ വിദേശകാര്യ മന്ത്രി എലി കോഹൻ. ഹമാസ് ചെയ്ത കുറ്റകൃത്യങ്ങൾ കാണാതെ ഇസ്രായേലിനെതിരെ മാത്രം വിമർശനം ഉന്നയിക്കുന്നത് അങ്ങേയറ്റം പക്ഷപാതപരമായ നടപടിയാണെന്നും കോഹൻ പറയുന്നു.
” ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഐക്യരാഷ്ട്രസഭയെ നയിക്കാൻ അർഹനായ വ്യക്തിയല്ല. ഈ മേഖലയിൽ ഒരു തരത്തിലുള്ള സമാധാന ശ്രമങ്ങളേയും അദ്ദേഹം പ്രോത്സാഹിപ്പിച്ചിട്ടില്ല. എല്ലാവരേയും പോലെ അദ്ദേഹവും സ്വതന്ത്രമായ ഒരു നിലപാട് എടുക്കണം. ഗാസയെ ഹമാസ് ഭീകരരിൽ നിന്ന് മോചിപ്പിക്കുകയാണ് വേണ്ടത്.
ഇപ്പോഴുണ്ടായ സംഭവ വികാസങ്ങൾ ഒന്നും വെറുതെ ഉണ്ടായതല്ല. ഹമാസ് ചെയ്ത പ്രവർത്തികളെ ന്യായീകരിക്കുന്നില്ലെങ്കിൽ പോലും ഗുട്ടെറസിന്റെ മൗനം ഭീകരർക്ക് പിന്തുണ നൽകുന്നതിന് തുല്യമാണെന്നും” കോഹൻ പറഞ്ഞു. സ്ഥിതിഗതികൾ മനസിലാക്കാൻ ശ്രമിക്കാതെ ഇസ്രായേലിനെ കുറ്റപ്പെടുത്താൻ ഗുട്ടെറസ് വലിയ ഉത്സാഹമാണ് കാണിച്ചതെന്ന വിമർശനം ഐക്യരാഷ്ട്രസഭയിലെ ഇസ്രായേൽ അംബാസഡർ ഗിലാഡ് എർദാനും ഉയർത്തിയിരുന്നു.