തൃശൂർ: വിവേകോദയം സ്‌കൂളിലേക്ക് അതിക്രമിച്ച് കയറി പൂർവ്വവിദ്യാർത്ഥി വെടിയുതിർത്ത സംഭവത്തിൽ പ്രതികരിച്ച് സ്‌കൂൾ അദ്ധ്യാപിക.
” ഞാൻ ക്ലാസ് എടുത്തുകൊണ്ടിരിക്കുന്ന സമയത്തായിരുന്നു അയാൾ ക്ലാസിലേക്ക് കയറി വന്നത്. ഒരു കറുത്ത വസ്ത്രമായിരുന്നു ധരിച്ചിരുന്നത്. ക്ലാസിൽ കയറിയതും ഇയാൾ വാതിൽ അടയ്‌ക്കുകയും കയ്യിൽ നിന്നും ഒരു തോക്കെടുക്കുകയും ചെയ്തു. സ്‌കൂളിലെ ഒരു അദ്ധ്യാപകന്റെ കാര്യമാണ് ഇയാൾ ചോദിച്ചത്. ഇത് കണ്ടപ്പോൾ ചില കുട്ടികൾ പ്രാങ്കാണെന്നാണ് ആദ്യം വിചാരിച്ചത്. ഇതോടെ ഇയാൾ മുകളിലേക്ക് വെടിയുതിർക്കുകയായിരുന്നു. ഇതു കണ്ടതോടെ കുട്ടികൾ ശരിക്കും പേടിച്ചു പോയി. പുറത്ത് പോയി സഹായാത്തിനു ഒരാളെ പോലും വിളിക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു. പുറത്തിറങ്ങിയാൽ കുട്ടികളെ എന്തെങ്കിലും ചെയ്യുമോയെന്ന് ഭയന്ന് പുറത്തേക്ക് ഇറങ്ങാതെ കുട്ടികളുടെ ഒപ്പം തന്നെ ഞാൻ നിന്നു. പിന്നീട് ഇയാൾ ക്ലാസിൽ നിന്നും ഇറങ്ങി പോയപ്പോൾ വാതിൽ വേഗം അടയ്‌ക്കുകയായിരുന്നു. കുട്ടികൾ എല്ലാവരും ഒരുപാട് ഭയന്നു പോയി”
രാവിലെ 10.15-ഓടെയാണ് അക്രമി സ്‌കൂളിൽ പരാക്രമം നടത്തിയത്. പ്രതി ലഹരിക്ക് അടിമയാണെന്നാണ് അദ്ധ്യാപകർ ആരോപിക്കുന്നത്. സെപ്റ്റംബർ 28ന് ട്രിച്ചൂർ ഗൺ ബസാറിൽ നിന്നും 1800 രൂപയ്‌ക്ക് വാങ്ങിയ എയർഗൺ ആണ് പ്രതി ഉപയോഗിച്ചതെന്ന് പോലീസ് കണ്ടെത്തി.