തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് കള്ളപ്പണ കേസിൽ 200 കോടിയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സഹകരണ ബാങ്കിന്റെ മുൻ പ്രസിഡന്റും സിപിഎം നേതാവുമായ ഭാസുരാംഗനും മകൻ അഖിൽ ജിത്ത് എന്നിവർക്ക് തട്ടിപ്പിൽ പങ്കുണ്ടെന്നും ഇരുവരെയും ഇന്നലെ അറസ്റ്റ് ചെയ്തതായും ഇഡി അറിയിച്ചു. പ്രതികളെ ഉച്ചയ്‌ക്ക് ശേഷം കോടതിയിൽ ഹാജരാക്കാനാണ് ഇഡിയുടെ തീരുമാനം.
ഇന്നലെ പത്ത് മണിക്കൂർ ഭാസുരാംഗനെയും മകൻ അഖിലിനെയും ചോദ്യം ചെയ്ത ശേഷമാണ് ഇഡി ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കോടികളുടെ നിക്ഷേപത്തുക സഹകരണ ബാങ്കിന്റെ ജീവനക്കാരും ഭരണ സമിതി അംഗങ്ങളും ചേർന്നാണ് തട്ടിയിരിക്കുന്നത്. 30 വർഷത്തോളമാണ് ഭാസുരാംഗൻ ബാങ്കിന്റെ പ്രസിഡന്റായി പ്രവർത്തിച്ചിരുന്നത്. ഈ കാലയളവിൽ 200 കോടി രൂപയിലധികം ക്രമക്കേടാണ് ബാങ്കിൽ നടന്നതെന്നും കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിന്റെ മാതൃകയിലാണ് ക്രമക്കേട് നടന്നിട്ടുള്ളതെന്നും ഇഡി വ്യക്തമാക്കി.
74 നിക്ഷേപകരാണ് ബാങ്കിനെതിരെ പരാതിയുമായി മുന്നോട്ട് വന്നത്. കണ്ടല സഹകരണ ബാങ്ക് തട്ടിപ്പിൽ ഭാസുരാംഗന്റെ സാമ്പത്തിക ഇടപാടുകൾ, ബാങ്ക് നിക്ഷേപങ്ങൾ, വായ്പകൾ അനുവദിക്കുന്നതിലെ ഇടപെടലുകൾ എന്നിവ മുൻ നിർത്തിയാണ് ഇഡി അന്വേഷണം ആരംഭിച്ചിരുന്നത്.