ന്യൂഡൽഹി: കനേഡിയൻ പൗരന്മാർക്കുള്ള ഇ-വിസ സേവനങ്ങൾ പുനരാരംഭിച്ച് ഇന്ത്യ. രണ്ട് മാസത്തിന് ശേഷമാണ് ഇന്ത്യ വിസ സേവനങ്ങൾ പുനരാരംഭിച്ചിരിക്കുന്നത്. ഇതോടെ ടൂറിസ്റ്റ് വിസ ഉൾപ്പെടെ എല്ലാ വിസ സേവനങ്ങളും സാധാരണ നിലയിലായി.
ഖാലിസ്ഥാൻ ഭീകരരെ പിന്തുണയ്‌ക്കുന്ന സമീപനം കാനഡ സ്വീകരിച്ചതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിൽ നയതന്ത്ര പ്രശ്നങ്ങൾ ഉടലെടുത്തിരുന്നു. ഇതോടെയാണ് വിസ സേവനങ്ങൾ താത്കാലികമായി നിർത്തിയത്. സെപ്റ്റംബർ 21 മുതൽ കനേഡിയൻ പൗരന്മാർക്ക് വിസ അനുവദിക്കുന്നത് ഇന്ത്യ നിർത്തിവച്ചു. ശേഷം ഒക്ടോബർ ആയപ്പോൾ കനേഡിയൻ പൗരന്മാർക്കുള്ള എൻട്രി വിസ, ബിസിനസ് വിസ, മെഡിക്കൽ വിസ, കോൺഫറൻസ് വിസ എന്നിവ നൽകുന്നത് ഇന്ത്യ പുനരാരംഭിക്കുകയും ചെയ്തിരുന്നു.
ഖാലിസ്ഥാൻ ഭീകരനും കനേഡിയൻ പൗരനുമായ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് ആരോപിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രംഗത്ത് വന്നതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായത്. നിജ്ജാറിന്റെ കൊലയ്‌ക്ക് പിന്നിൽ ഇന്ത്യയാണെന്ന് വാദിക്കുന്ന കാനഡ, തെളിവുകൾ നിരത്താൻ തയ്യാറാകണമെന്ന് വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടെങ്കിലും ഇതുവരെയും കനേഡിയൻ ഭരണകൂടത്തിന് അത് സാധിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.