ന്യൂഡൽഹി: നിരോധിത ഭീകര സംഘടനയായ സിഖ് ഫോർ ജസ്റ്റിസുമായി (എസ്എഫ്ജെ) ബന്ധമുണ്ടെന്ന് സംശയിക്കുന്ന പഞ്ചാബിലെ സ്ഥലങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി( എൻഐഎ )യുടെ റെയ്ഡ്. പഞ്ചാബ് പോലീസുമായി സഹകരിച്ചാണ് ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടത്തുന്നത്. നിരോധിത ഭീകര സംഘടനയുമായി പഞ്ചാബിലെ വിവിധ പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ബന്ധമുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് എൻഐഎയുടെ പരിശോധന. ഗുർപത്വന്ത് സിംഗ് പന്നൂവിനെതിരെ എൻഐഎ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പഞ്ചാബിൽ റെയ്ഡ് നടക്കുന്നത്. 2019 ലാണ് എസ്എഫ്‌ജെയയെ കേന്ദ്ര സർക്കാർ നിരോധിത ഭീകരവാദ സംഘടനയായി പ്രഖ്യാപിച്ചത്.
എയർ ഇന്ത്യ വിമാനങ്ങൾക്ക് ഭീഷണി ഉയർത്തിയ സംഭവത്തിലാണ് ഖാലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂവിനെതിരെ എൻഐഎ കേസ് രജിസ്റ്റർ ചെയ്തത്. നവംബർ 19-ന് എയർ ഇന്ത്യ വിമാനങ്ങൾ പറക്കാൻ അനുവദിക്കില്ലെന്നും ജീവന് ആപത്തുണ്ടായേക്കുമെന്നതിനാൽ സിഖുകാർ അന്ന് വിമാനയാത്ര ചെയ്യരുതെന്നുമായിരുന്നു ഭീഷണി. ഐപിസി സെക്ഷൻ 120 ബി, 153 എ, 506, 1967 ലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിലെ 10, 13, 16, 17, 18, 18 ബി, 20 എന്നീ വകുപ്പുകൾ പ്രകാരമാണ് എൻഐഎ പന്നൂനെതിരെ കേസെടുത്തിരിക്കുന്നത്. നവംബർ 4 നാണ് ഗുർപത്വന്ത് സിംഗിന്റെ ഭീഷണി വീഡിയോ പുറത്തുവന്നത്.