ന്യൂഡൽഹി: ചാരവൃത്തി ആരോപിച്ച് ഖത്തറിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട എട്ട് മുൻ നാവിക സേനാംഗങ്ങളുടെ മോചനവുമായി ബന്ധപ്പെട്ട് ഇന്ത്യ സമർപ്പിച്ച അപ്പീൽ അംഗീകരിച്ച് ഖത്തർ കോടതി. കഴിഞ്ഞ മാസമാണ് ഖത്തർ കോടതി ഇവർക്ക് വധശിക്ഷ വിധിച്ചത്. പിന്നാലെ ഇതിനെതിരായി ഇന്ത്യ അപ്പീൽ നൽകുകയായിരുന്നു. അപ്പീൽ പരിശോധിച്ച ശേഷം, കേസിൽ വാദം കേൾക്കുന്ന തിയതി അടക്കം നിശ്ചയിക്കുമെന്ന് കോടതിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
2022 ഓഗസ്റ്റിലാണ് ചാരപ്രവർത്തനം നടത്തിയെന്നാരോപിച്ച് എട്ട് പേരെയും ഖത്തറിന്റെ രഹസ്യാന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തത്. പല തവണ ഇവരുടെ ജാമ്യാപേക്ഷ തള്ളിയതിന് ശേഷമാണ് ഖത്തറിലെ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി വധശിക്ഷ വിധിച്ചത്. ഇവർക്കെതിരെ ചുമത്തപ്പെട്ട കുറ്റങ്ങൾ എന്താണെന്ന കാര്യം ഖത്തർ ഇതുവരെ പരസ്യമാക്കിയിട്ടില്ല. വിധി രഹസ്യാത്മക സ്വഭാവം ഉള്ളതാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയവും പറഞ്ഞിരുന്നു. ഇവർക്ക് നിയമപരമായി ആവശ്യമുള്ള എല്ലാ സഹായങ്ങളും നൽകുമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞിരുന്നു.
കമാൻഡർ പൂർണേന്ദു തിവാരി, കമാൻഡർ സുഗുണാകർ പകല, കമാൻഡർ അമിത് നാഗ്പാൽ, കമാൻഡർ സഞ്ജീവ് ഗുപ്ത, ക്യാപ്റ്റൻ നവതേജ് സിംഗ് ഗിൽ, ക്യാപ്റ്റൻ ബീരേന്ദ്ര കുമാർ വർമ, ക്യാപ്റ്റൻ സൗരഭ് വസിഷ്ത്, നാവികൻ രാഗേഷ് ഗോപകുമാർ എന്നിവരാണ് തടവിൽ കഴിയുന്നത്. ഖത്തറിലെ ഒരു കമ്പനിയിൽ ജോലി ചെയ്യുന്നതിനിടെയാണ് ചാരവൃത്തി നടത്തിയെന്നാരോപിച്ച് എട്ട് പേരെയും കസ്റ്റഡിയിലെടുക്കുന്നത്.
നാവികസേനയിൽ നിന്ന് വിരമിച്ചതിന് ശേഷമാണ് ഇവർ ഖത്തറിലെ സ്വകാര്യ കമ്പനിയിൽ ജോലിക്കായി പ്രവേശിക്കുന്നത്. ഖത്തറിൽ സൈനികസേവനം നൽകുന്ന ഈ കമ്പനിയുടെ ഉടമയായ ഖത്തർ പൗരനേയും ആദ്യം അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് വിട്ടയച്ചു. വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ടവരുടെ കുടുംബാംഗങ്ങളുമായി വിദേശകാര്യമന്ത്രി എസ്.ജയശങ്കർ കഴിഞ്ഞ മാസം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇവരെ മോചിപ്പിക്കാൻ സാധ്യമായ എല്ലാ നടപടികളും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.