ന്യൂഡൽഹി: രാജ്യത്ത് ഭീകരാക്രമണം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന പാകിസ്താൻ പിന്തുണയുള്ള ഗസ്വാ- ഇ- ഹിന്ദ് ഭീകരവാദ സംഘടനയുമായി ബന്ധപ്പെട്ട് കേരളമടക്കമുള്ള നാല് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്. കേരളത്തിൽ കോഴിക്കോടാണ് എൻഐഎ പരിശോധന നടത്തിയത്. മദ്ധ്യപ്രദേശിലെ ദേവാസ്, ഗുജറാത്തിലെ ഗിർ സോമനാഥ് , ഉത്തർപ്രദേശിലെ അസംഗഢ് എന്നിവടങ്ങളിലും പരിശോധന നടന്നു. ഗസ്വാ -ഇ- ഹിന്ദ് എന്ന സംഘടനയുമായി ബന്ധമുള്ളവരെ കേന്ദ്രീകരിച്ചാണ് പരിശോധന നടന്നതെന്ന് എൻഐഎ അറിയിച്ചു.
രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതിനും ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനും ഈ സംഘടനയുമായി ബന്ധമുള്ളവർ പ്രവർത്തിച്ചു എന്നതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. ഇന്ത്യയിലടക്കം ഭീകരവാദ പ്രവർത്തനങ്ങൾക്കായി സ്ലീപ്പർ സെല്ലുകളെ കണ്ടെത്തുന്നതിനാണ് ഗസ്വ-ഇ-ഹിന്ദ് ന് രൂപം നൽകിയത്. പാകിസ്താൻ പൗരനായ സെയിനിന്റെ വാട്സാപ്പ് ഗ്രൂപ്പിന്റെ അഡ്മിൻ മാർഗൂബ് അഹമ്മദ് ഡാനിഷ് 2022 ജൂലൈ 14 ന് പട്നയിൽ പിടിയിലായിരുന്നു. മാർഗൂബിൽ നിന്നാണ് കേരളത്തിലുള്ള സ്ലീപ്പിംഗ് സെല്ലുകളുടെ വിവരവും ലഭിച്ചത്. തുടർന്ന് ഇയാളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കോഴിക്കോട് പരിശോധന നടന്നത്.
നേരത്തെ എൻഐഎ രേഖകളും ഡിജിറ്റൽ ഉപകരണങ്ങളും പിടിച്ചെടുത്തിരുന്നു. ഗസ്വാ ഇ ഹിന്ദ് എന്ന ഭീകരവാദ സംഘടനയുടെ അഡ്മിനായ ഇയാൾ ടെലിഗ്രാം, ബിപി മെസെഞ്ചർ ഉൾപ്പെടെയുള്ള സാമൂഹമാദ്ധ്യമങ്ങളിൽ ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ് , യെമൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരെ അംഗങ്ങളാക്കി ഭീകരാക്രമണങ്ങൾക്ക് പദ്ധതിയിട്ടതായി കണ്ടെത്തിയിരുന്നു. ഇയാൾക്കെതിരെ 2023 ജനുവരി ആറിന് എൻഐഎ കുറ്റപത്രം സമർപ്പിച്ചിരുന്നു.