ന്യൂഡൽഹി:അതിർത്തി സുരക്ഷ ഒരു രാജ്യത്തിന്റെ അഭിവാജ്യ ഘടകമാണെന്നും രാജ്യത്തിന്റെ നെടുംതൂണാണ് ബിഎസ്എഫെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അതിർത്തി സുരക്ഷാ സേനയുടെ 59-ാമത് റൈസിംഗ് ദിനാഘോഷത്തോടനുബന്ധിച്ച് നടന്ന പരേഡിൽ പങ്കെടുത്തശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഇന്ത്യ-പാകിസ്താൻ, ഇന്ത്യ-ബംഗ്ലാദേശ് അതിർത്തികൾ നവീകരിച്ചു. അതിർത്തി സുരക്ഷയാണ് ഒരു രാജ്യത്തിന്റെ അഭിവാജ്യ ഘടകം. അതിർത്തികൾ സുരക്ഷിതമല്ലെങ്കിൽ ഒരു രാജ്യത്തിന് വികസിക്കാനും സമാധാനാന്തരീഷം ത്വരിതപ്പെടുത്താനും സാധിക്കില്ല. എബി വാജ്പേയി സർക്കാർ മുതൽ നരേന്ദ്രമോദി സർക്കാർ വരെ അതിർത്തി സുരക്ഷയ്ക്കാണ് മുൻഗണന നൽകിയത്’.
‘ചന്ദ്രയാൻ ദൗത്യം, ജി20 ഉച്ചകോടി എന്നിവയിലൂടെ രാജ്യം ഉന്നതിയിലേക്ക് കുതിച്ചു. അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ ഉയർന്നു. നമ്മുടെ അതിർത്തികൾ സുരക്ഷിതമായതിനാലാണ് ഇതെല്ലാം സാധ്യമായത്. രാജ്യത്തിന്റെ നെടുംതൂണാണ് അതിർത്തി സുരക്ഷാ സേനകൾ. അതിർത്തിയിലെ ജനങ്ങൾക്കായി റെയിൽവേ, റോഡ്, ജലപാത, ടെലിഫോൺ എന്നീ സംവിധാനങ്ങൾ സർക്കാർ നടപ്പിലാക്കി. കഴിഞ്ഞ പത്ത് വർഷത്തിനിടെ കമ്യൂണിസ്റ്റ് ഭീകരാക്രമണം 52 ശതമാനം കുറഞ്ഞു. രാജ്യത്ത് കമ്യൂണിസ്റ്റ് ഭീകരാക്രമണം അവസാനിപ്പിക്കാനുള്ള എല്ലാ നടപടികളും കേന്ദ്ര സർക്കാർ നടപ്പിലാക്കിയെന്നും അമിത് ഷാ പറഞ്ഞു.