മുംബൈ: ബഹിരാകാശ രംഗത്തെ നാഴികക്കല്ലായ ചന്ദ്രയാൻ-3ന്റെ വിജയത്തെ അഭിനന്ദിച്ച് നാസ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസൺ. മറ്റൊരു രാജ്യവും ചെയ്യാത്ത കാര്യമാണ് ഇന്ത്യ ചെയ്തതെന്നും, ഈ നേട്ടത്തിന് ഇന്ത്യ എല്ലാ വിധത്തിലുള്ള അഭിനന്ദനങ്ങളും അർഹിക്കുന്നുവെന്നും ബിൽ നെൽസൺ പറഞ്ഞു. ” ഇന്ത്യയെ എന്റെ അഭിനന്ദനങ്ങൾ അറിയിക്കുകയാണ്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങിയ ആദ്യ രാജ്യമായി ഇന്ത്യ മാറി. ഒരു കൊമേഴ്ഷ്യൽ ലാൻഡർ അടുത്ത വർഷം അതേ സ്ഥലത്ത് ഇറങ്ങാൻ തയ്യാറെടുക്കുന്നുണ്ട്. എന്നാൽ ആദ്യത്തെ സ്ഥാനം ഇന്ത്യ സ്വന്തമാക്കി. ചിലർ അതിനായി ശ്രമിച്ചു, മറ്റ് ചിലരാകട്ടെ പരാജയപ്പെട്ടു. ഈ നേട്ടം വളരെ പ്രധാനപ്പെട്ടതാണ്. അതിന് ഇന്ത്യ അഭിനന്ദനങ്ങളും അർഹിക്കുന്നുവെന്നും” ബിൽ നെൽസൺ പറയുന്നു.
നിസാർ ദൗത്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഭൂമിയിൽ എന്താണ് സംഭവിക്കുന്നത് എന്ന് കണ്ടെത്തുന്നതിനായി ഒരു 3ഡി മോഡൽ സജ്ജീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ” ഭൂമിയുടെ സംരക്ഷണം ലക്ഷ്യമിട്ടുള്ളതാണ് ഈ ദൗത്യം. കരഭാഗത്തും, വെള്ളത്തിലും മഞ്ഞിലുമെല്ലാം ഉണ്ടാകുന്ന മാറ്റങ്ങൾ ഇതുവഴി അറിയാൻ സാധിക്കും. ഭൂമിയിൽ എന്താണ് സംഭവിക്കുന്നത് എന്ന് നമ്മളെ മനസിലാക്കാൻ നമ്മളെ സഹായിക്കുന്ന ഒരു കൂട്ടം ഡാറ്റ ആയിരിക്കും ഇത്. അടുത്ത വർഷം ആദ്യമായിരിക്കും ഈ ദൗത്യം നടപ്പിലാക്കാൻ കഴിയുന്നത്. ദൗത്യത്തിനുള്ള റോക്കറ്റ് നിർമ്മിക്കുന്നത് ഐഎസ്ആർഒ ആണ്. ബാംഗ്ലൂരിൽ ഇത് തയ്യാറായിക്കൊണ്ടിരിക്കുകയാണ്.
നാസയും ഐഎസ്ആർഒയും തമ്മിലുള്ള സംയുക്ത ഭൗമ നിരീക്ഷണ ദൗത്യമാണ് നിസാർ. ദൗത്യത്തിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ വഴി പ്രകൃതി ദുരന്തങ്ങളെ കുറിച്ച് ഉൾപ്പെടെ മുൻകൂട്ടി മനസിലാക്കാൻ സാധിക്കും. ഭൂമിയിലെ വനങ്ങളിലും തണ്ണീർത്തടങ്ങളിലും ഉണ്ടാകുന്ന മാറ്റങ്ങൾ പഠനവിധേയമാക്കുകയും, ഇത് കാലാവസ്ഥാ വ്യതിയാനത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്നും മനസിലാക്കാൻ ഗവേഷകരെ സഹായിക്കും. അത്യാധുനിക റഡാർ സംവിധാനങ്ങളാണ് നിസാറിൽ ഉപയോഗിക്കുന്നത്. ഓരോ 12 ദിവസത്തിലും രണ്ട് തവണ വീതം ഭൂമിയുടെ വിവിധ ഭാഗങ്ങൾ ഇവ സ്‌കാൻ ചെയ്യും.