തിരുവനന്തപുരം: ബിജെപിക്ക് സ്വാധീനമുള്ള സ്ഥലത്താണ് രാഹുൽ മത്സരിക്കേണ്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സാമാന്യ ബുദ്ധിയുള്ള ആർക്കും ഇക്കാര്യം മനസിലാകും. കേരളത്തിൽ മത്സരിക്കരുതെന്ന് ആരോടും സിപിഎം അപേക്ഷിക്കാൻ പോകുന്നില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
ഏറ്റുമുട്ടിയ സ്ഥലങ്ങളിലെല്ലാം കോൺഗ്രസ് ബിജെപിയോട് പരാജയപ്പെട്ടു. രാജസ്ഥാനിൽ സിപിഎമ്മിനെ തോൽപ്പിക്കാൻ ബിജെപിയും കോൺഗ്രസും ഒന്നിച്ചു. ബാദ്രയിൽ കോൺഗ്രസ് ബിജെപിക്ക് വോട്ട് മറിച്ചു നൽകി. അങ്ങനെയാണ് സിപിഎമ്മിന് രാജസ്ഥാനിൽ ഉണ്ടായിരുന്ന സീറ്റുകൾ നഷ്ടമായതെന്നും ഗോവിന്ദൻ ആരോപിച്ചു. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി.
രാഹുൽ വയനാട് മണ്ഡലത്തിൽ മത്സരിക്കുന്നതിനെതിരെ സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ രംഗത്തുവന്നിരുന്നു. രാഹുൽ ബിജെപിയോട് ഏറ്റുമുറ്റണമെന്നതാണ് തങ്ങളുടെ ആഗ്രഹമെന്നും ഇത് തന്നെയാണ് ജനങ്ങളുടെ ആഗ്രഹമെന്നും രാജ പറഞ്ഞു. ഇൻഡി മുന്നണിയിലെ എല്ലാ പാർട്ടുകളുടെയും അഭിപ്രായം ഇതുതന്നെയാണ്. രാഹുൽ സാഹചര്യം മനസിലാക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും രാജ പറഞ്ഞു.
ലോക്സഭ തിരഞ്ഞെടുപ്പിൽ സിപിഐ കേരളത്തിൽ നിന്നും മത്സരിക്കുന്ന സീറ്റുകളിൽ ഒന്നാണ് വയനാട്. കോൺഗ്രസിന്റെ സുരക്ഷിത സീറ്റാണെങ്കിൽ പോലും രാഹുൽ മത്സരിച്ചാൽ സിപിഐയ്ക്ക് ജയിക്കാനുള്ള സാദ്ധ്യത പോലും അവസാനിക്കും. ഇതാണ് രാഹുൽ വയനാട്ടിൽ മത്സരിക്കുന്നതിനെ സിപിഐ എതിർക്കാനുള്ള കാരണം.