ബെംഗളൂരു: കർണാടകയിലെ ബെലഗാവിയിൽ വനവാസി യുവതിയെ നഗ്നയാക്കി ആക്രമിച്ച കേസിൽ അന്വേഷണത്തിനായി അഞ്ചംഗ സംഘത്തെ നിയോഗിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. കർണാടകയിൽ കോൺഗ്രസ് അധികാരത്തിൽ വന്നതിന് ശേഷം സ്ത്രീകൾക്കെതിരെ നടക്കുൂന്ന കുറ്റകൃത്യങ്ങൾ വർദ്ധിച്ചുവെന്നും ഇത് അപലപനീയമാണെന്നും നദ്ദ പറഞ്ഞു. സംഭവത്തിൽ ഏഴ് പേരെ സ്ഥലത്ത് വച്ച് തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഘത്തിലുണ്ടായിരുന്ന ബാക്കി എട്ട് പേർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.
ഡിസംബർ 11-നാണ് കേസിനാസ്പദമായ സംഭവം. കർണാടകയിലെ ബെലഗാവി ജില്ലയിലെ വന്മുരി ഗ്രാമത്തിലാണ് അതിക്രൂരമായ സംഭവം നടന്നത്. മകൻ കാമുകിയുമായി ഒളിച്ചോടിയതിന്റെ പേരിൽ യുവാവിന്റെ അമ്മയെ നഗ്നയാക്കി നടുറോഡിലൂടെ നടത്തുകയും വൈദ്യുതി തൂണിൽ കെട്ടിയിട്ട് കെട്ടിയിട്ട് മർദ്ദിക്കുകയുമായിരുന്നു. പെൺകുട്ടിയുടെ കുടുംബമാണ് ഇത്തരത്തിൽ ക്രൂര പ്രവർത്തനം ചെയ്തത്.
കാമുകിയുടെ വിവാഹം മറ്റൊരാളുമായി നിശ്ചയിച്ചതിനെ തുടർന്നായിരുന്നു ഇരുവരും ഒളിച്ചോടിയത്. ഒളിച്ചോടിയ യുവാവും യുവതിയും ഒരേ ഗ്രാമത്തിലുള്ളവരാണ്. പെൺകുട്ടിയുടെ വിവാഹം മറ്റൊരാളുമായി ഉറപ്പിച്ചതിനെ തുടർന്നാണ് ഇരുവരും ഗ്രാമത്തിൽ നിന്നും ഒളിച്ചോടിയത്. ഇതോടെ പെൺകുട്ടിയുടെ വീട്ടുകാർ യുവാവിന്റെ വീട്ടിലെത്തി അമ്മയെ മർദ്ദിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തിയാണ് അക്രമികളിൽ നിന്നും യുവാവിന്റെ അമ്മയെ രക്ഷപ്പെടുത്തിയത്.