തിരുവനന്തപുരം: കേരളത്തിൽ നിന്നുള്ള എംപിമാരുടെ സസ്പെൻഷൽനിൽ പ്രതിപക്ഷത്തെ വിമർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. പാർലമെന്റിന്റെ അന്തസ്സിന് കോട്ടംതട്ടുന്ന രീതിയിൽ പ്രവർത്തിച്ചതിന് സസ്പെൻഷനിലായ ഇൻഡി മുന്നണിയുടെ 14 എംപിമാരും കേരളത്തിന് നാണക്കേടാണെന്ന് സുരേന്ദ്രൻ വ്യക്തമാക്കി. നാടിന്റെ വികസനത്തിന് വേണ്ടി ജനങ്ങൾ വോട്ട് ചെയ്ത് പാർലമെന്റിലേക്ക് അയച്ചവരാണ് എംപിമാർ. എന്നാൽ ഇവരുടേത് സംസ്കാരമില്ലാത്ത പെരുമാറ്റമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് സംസ്ഥാനങ്ങളിൽ സുപ്രധാനമായ നിയമനിർമ്മാണം നടത്താനുള്ള സഭയെ അധമമായ രാഷ്ട്രീയ താത്പര്യത്തിനുള്ള വേദിയാക്കി മാറ്റുന്നത് അംഗീകരിക്കാനാവില്ല. ജനങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് പകരം അധികാരം എങ്ങനെയെങ്കിലും കൈപിടിയിലാക്കുക എന്നത് മാത്രമാണ് ഇൻഡി മുന്നണിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
തോറ്റ് തുന്നംപാടിയ കോൺഗ്രസ് അതിന്റെ അരിശം തീർക്കാൻ ജനാധിപത്യത്തിന്റെ ശ്രീകോവിലിനെ കളങ്കപ്പെടുത്തുകയാണ്. ഉപരാഷ്ട്രപതിയെയും സ്പീക്കറെയും രാഹുലിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ അവഹേളിച്ചത് ഗൗരവതരമാണ്. രാജ്യസഭാ തലവനായ ഉപാരാഷ്ട്രപതിയെ ജാതീയമായി അപമാനിച്ച രാഹുലിന്റെയും സംഘത്തിന്റെയും നടപടി മാപ്പർഹിക്കാത്തതാണ്. വോട്ട് ചെയ്ത് ജയിപ്പിച്ച ജനങ്ങളെ വെല്ലുവിളിക്കുകയാണ് സസ്പെൻഷനിലുള്ള എംപിമാർ ചെയ്യുന്നത്. വരുന്ന പൊതുതിരഞ്ഞെടുപ്പിൽ ജനങ്ങൾ ഇവർക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന കാര്യത്തിൽ സംശയമില്ല. പാർലമെന്റിൽ അപമര്യാദയായി പെരുമാറിയ 14 എംപിമാരെയും തുറന്നു കാണിക്കാൻ ബിജെപി പ്രതിജ്ഞാബദ്ധമാണ്. ഡിസംബർ 21ന് എൻഡിഎ സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.