ലക്‌നൗ: പ്രതിപക്ഷ എംപിമാർ ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകറെ അപമാനിച്ചത് പാർലമെന്ററി വിരുദ്ധവും ക്ഷമിക്കാനാകാത്തതുമാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പാർലമെന്റിന്റെ അന്തസ്സിനെ അവഹേളിക്കുന്ന തരത്തിലായിരുന്നു പ്രതിപക്ഷ എംപിമാരുടെ പെരുമാറ്റമെന്നും അദ്ദേഹം പറഞ്ഞു.
” പാർലമെന്റിന് മുന്നിൽ പ്രതിപക്ഷം സംഘടിപ്പിച്ച പ്രതിഷേധത്തിൽ ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകറെ അപമാനിച്ചത് തികച്ചും ജനാധിപത്യവിരുദ്ധമാണ്. ഇത്തരം മോശം പെരുമാറ്റങ്ങൾ ന്യായീകരിക്കാൻ സാധിക്കാത്തതും ക്ഷമ അർഹിക്കാത്തതുമാണ്. പാർലമെന്റിൽ എംപി സ്ഥാനം വഹിക്കുന്നവർ തന്നെ ഇത്തരത്തിൽ അഹങ്കാരവും വിദ്വേഷവും നിറഞ്ഞതുമായ പ്രവർത്തികൾ ചെയ്യുന്നതിൽ ലജ്ജിക്കുന്നു.” – യോഗി ആദിത്യനാഥ് കുറിച്ചു.
ഉപരാഷ്‌ട്രപതിയെ മാത്രമല്ല പ്രതിപക്ഷ എംപിമാർ അപമാനിക്കാൻ ശ്രമിച്ചത്. രാജ്യത്തെ കർഷകരെയും അവരുടെ കുടുംബാംഗങ്ങളെയും ലക്ഷ്യം വയ്‌ക്കുന്നതായിരുന്നു അവരുടെ പെരുമാറ്റം. പ്രതിപക്ഷ നേതാക്കളുടെ ഇത്തരം പ്രവർത്തികൾ പാർലമെന്റിന്റെ അന്തസ്സിനെ ഹനിക്കുന്നതാണെന്നും യോഗി ആതിദ്യനാഥ് കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം പാർലമെന്റിലെ മകർ ദ്വാരിന് മുന്നിൽ പ്രതിപക്ഷം സംഘടിപ്പിച്ച ധർണ്ണയ്‌ക്കിടെയായിരുന്നു തൃണമൂൽ എംപി കല്യാൺ ബാനർജി ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകറിനെ അപമാനിക്കുന്ന വിധത്തിൽ അനുകരിച്ചത്. സംഭവത്തെ തുടർന്ന് ഉപരാഷ്‌ട്രപതി തന്നെ രംഗത്തെത്തിയിരുന്നു. ജഗ്ധീപ് ധൻകർ എന്ന വ്യക്തിയെ അപമാനിച്ചാലും പ്രശ്‌നമില്ലെന്നും എന്നാൽ ഉപരാഷ്‌ട്രപതിയെയും കർഷക സമൂഹത്തെയും അപമാനിക്കുന്നത് അംഗീകരിക്കാനാവാത്തതാണെന്നും ഉപരാഷ്‌ട്രപതി വ്യക്തമാക്കിയിരുന്നു. എന്നാൽ കല്യാൺ ബാനർജിയുടെ അപമര്യാദയായ പെരുമാറ്റം അനുകൂലിക്കുന്ന തരത്തിലായിരുന്നു കോൺഗ്രസ് എംപി രാഹുലിന്റെ നിലപാട്. സംഭവത്തിൽ രാഷ്‌ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതികരിച്ച് രംഗത്തെത്തിയിരുന്നു.