ചെന്നൈ: തമിഴകത്തെ പ്രശസ്ത നടനും രാഷ്‌ട്രീയ പ്രവർത്തകനുമായ വിജയകാന്ത് അന്തരിച്ചു. 71 വയസായിരുന്നു. കൊറോണ സ്ഥിരീകരിച്ച് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കഴിഞ്ഞ ദിവസം വൈകിട്ടാണ് വിജയകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിജയകാന്തിന്റെ ആരോഗ്യനില അതീവ ഗുരുതരമായിരുന്നു. ഒരു കാലത്ത് തമിഴകത്തെ ആവേശം കൊള്ളിച്ച താരമാണ് വിജയകാന്ത്. 1980 കളിലാണ് ആക്ഷന്‍ ഹീറോ പരിവേഷത്തിലേക്ക് വിജയകാന്ത് കടന്നുവന്നത്. അദ്ദേഹത്തിന്റെ നൂറാം ചിത്രമായ ക്യാപ്റ്റന്‍ പ്രഭാകര്‍ ഇന്നും തമിഴിലെ ക്ലാസിക് ചിത്രമായാണ് അറിയപ്പെടുന്നത്.
1979-ല്‍ എംഎ കാജാ സംവിധാനം ചെയ്ത ഇനിക്കും ഇളമൈ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമാ മേഖലയിലേക്ക് കടന്നുവന്നത്. നിരവധി സിനിമകൾ സമ്മാനിച്ച വിജയകാന്ത് തമിഴകത്തെ ആക്ഷൻ ഹീറോയായി മാറിയിരുന്നു.