ഗാന്ധിനഗർ: രാജ്യത്തെ ആദ്യ വിനോദസഞ്ചാര അന്തർവാഹിനി അവതരിപ്പിക്കാനൊരുങ്ങി ഗുജറാത്ത് സർക്കാർ. ഹൈന്ദവ പുരാണപ്രകാരം ദ്വാരക കൃഷ്ണന്റെ ജന്മസ്ഥലമായാണ് കണക്കാക്കുന്നത്. ദ്വാരകയുടെ തീരത്തുള്ള ചെറുദ്വീപായ ബെറ്റിലെ കാഴ്ചകൾ ആസ്വദിക്കുന്നതിന് വേണ്ടിയാണ് അന്തർവാഹിനി ടൂറിസം ലക്ഷ്യമിടുന്നത്. സമുദ്രജീവികളുമായി ബന്ധപ്പെട്ട കാര്യങ്ങളും സമുദ്രത്തിനടിത്തട്ടിലുള്ള കാഴ്ചകളും പര്യവേഷണം ചെയ്യുകയെന്നതാണ് ഇതിന്റെ മറ്റൊരു ലക്ഷ്യമെന്നും ഗുജറാത്ത് സർക്കാർ അറിയിച്ചു. മസ്ഗാവ് ഡോക്ക് ലിമിറ്റഡ് ആണ് ദൗത്യത്തിന് വേണ്ടി സംസ്ഥാന സർക്കാരുമായി കൈക്കോർക്കുന്നത്.
ടൈറ്റാനിക് സബ്‌മെർസിബിൾ മാതൃകയിലാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. 2024 ദീപാവലിക്ക് മുമ്പ് ഇത് വിനോദസഞ്ചാരികളിലെത്തിക്കാനാണ് സർക്കാർ ലക്ഷ്യം വയ്‌ക്കുന്നത്. പദ്ധതി നടപ്പിലാകുന്നതോടെ സഞ്ചാരികൾക്ക് കടലിൽ നിന്നും 100 മീറ്റർ അടിത്തട്ടിൽ അന്തർവാഹിനിയിലൂടെ യാത്രചെയ്യാനാകും. കടലിനടിയിലെ മനോഹരമായ കാഴ്ചകൾ കാണാൻ സഞ്ചാരികൾക്ക് ഇത് ഒരു അവസരമായിരിക്കും.
35 ടൺ ഭാരമുള്ള അന്തർവാഹിനിക്ക് 30 യാത്രികരെ വഹിക്കുന്നതിനുള്ള ശേഷിയാണുള്ളത്. 24 സഞ്ചാരികൾക്ക് കടലിനടിയിലെ കാഴ്ചകൾ കാണാനാകും വിധത്തിൽ വിൻഡോ സീറ്റാണ് സജ്ജമാക്കിയിരിക്കുന്നത്. വരാനിരിക്കുന്ന വൈബ്രന്റ് ഗുജറാത്ത് ആഗോള ഉച്ചകോടിയി പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരം.