ഇസ്ലാമാബാദ്: പാകിസ്താനിലെ ബലൂചിസ്ഥാനിൽ തുടരുന്ന ജലക്ഷാമത്തിനെതിരെ പ്രതിഷേധം കനക്കുന്നു. ഗ്വാദർ ജില്ലയിലെ പാസ്നിയിൽ നിന്നുള്ള ജനങ്ങൾ ശക്തമായ പ്രതിഷേധവുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. പാസ്‌നിയിലെ അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിന് മുന്നിലായിരുന്നു ജനങ്ങളുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭം.
ജലക്ഷാമത്തിൽ അതീവ ആശങ്കയുണ്ടെന്ന് അറിയിച്ചും ജലവിതരണം ഉടൻ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുമാണ് ജനങ്ങൾ പ്രതിഷേധിക്കുന്നത്.സ്ത്രീകളായിരുന്നു പ്രതിഷേധത്തിന് നേതൃത്വം നൽകിയത്. പ്രതിഷേധക്കാർ തടിച്ചുകൂടിയതോടെ മേഖലയിൽ ഗതാഗതം സ്തംഭിച്ചു.
പാസ്‌നിയിലെ പ്രാദേശിക വൈദ്യുതി വിതരണക്കാരായ ക്യുഇഎസ്സിഒ (QESCO), പൊതുജനാരോഗ്യ വകുപ്പിന്റെ ജലവിതരണ സ്റ്റേഷനുകളിൽ നിന്നുള്ള വൈദ്യുതി വിച്ഛേദിച്ചതാണ് ജലക്ഷാമത്തിലേക്ക് നയിച്ചത്. പ്രശ്‌നം പരിഹരിക്കപ്പെടാത്ത പക്ഷം പ്രതിഷേധം ശക്തമാക്കുമെന്ന് മുനിസിപ്പൽ കമ്മിറ്റി വൈസ് ചെയർമാനായ ഫഹീം അലി ജോഹർ മുന്നറിയിപ്പ് നൽകി.