ന്യൂഡൽഹി: ഇന്ത്യയും പാകിസ്താനും രാജ്യത്തെ ആണവ നിലയങ്ങളുടേയും ജയിൽ തടവുകാരുടെയും വിവരങ്ങൾ കൈമാറി. ഇന്ത്യയിലും പാകിസ്താനിലുമായി ശിക്ഷാ കാലാവധി കഴിഞ്ഞും തടവിൽ കഴിയുന്ന പൗരൻമാരുടെ വിവരങ്ങളാണ് കൈമാറിയത്.
1988ൽ ഒപ്പുവച്ച ഉഭയകക്ഷി ഉടമ്പടി പ്രകാരമാണ് ഇന്ത്യയും പാകിസ്താനും തങ്ങളുടെ രാജ്യത്തുള്ള ആണവനിലയങ്ങളുടെ പട്ടിക കൈമാറിയത്. ഇരുരാജ്യങ്ങളും പരസ്പരം ആണവ കേന്ദ്രങ്ങൾ ആക്രമിക്കുന്നതിൽ നിന്ന് വിലക്കുന്ന നിയമം 1991ലാണ് പ്രാബല്യത്തിൽ വന്നത്. ന്യൂക്ലിയർ ഇൻസ്റ്റലേഷനുകൾക്കും അനുബന്ധ സൗകര്യങ്ങൾക്കും എതിരെയുള്ള ആക്രമണം കരാറിലെ വ്യവസ്ഥകൾ പ്രകാരം ഒഴിവാക്കുന്നു. ഡൽഹിയിലേയും ഇസ്ലാമാബാദിലേയും നയതന്ത്ര മാർഗങ്ങളിലൂടെ ഒരേസമയം ഇത് കൈമാറിയതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 1992 ജനുവരി 1നാണ് കരാർ പ്രകാരം ആദ്യ ലിസ്റ്റ് കൈമാറുന്നത്. നിലവിൽ തുടർച്ചയായ 33ാം വർഷമാണ് ഈ പട്ടിക പരസ്പരം കൈമാറുന്നത്.
അതോടൊപ്പം തന്നെ ശിക്ഷ കഴിഞ്ഞും ജയിലിൽ കഴിയുന്ന 184 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ തിരികെ അയക്കണമെന്നും ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും, അനധികൃത തടങ്കലിൽ പാർപ്പിച്ചിരിക്കുന്ന മത്സ്യത്തൊഴിലാളികളേയും അവരുടെ ബോട്ടുകളും വിട്ടയയ്ക്കണമെന്ന് ഇന്ത്യ നേരത്തേയും ആവശ്യപ്പെട്ടിരുന്നു.
അതിന് പുറമെ പാകിസ്താനിൽ തടവിൽ കഴിയുന്ന ഇന്ത്യക്കാരായ 12 സിവിലിയൻ തടവുകാർക്ക് നയതന്ത്രജ്ഞരുമായി കൂടിക്കാഴ്ച നടത്തുന്നതിനോ ബന്ധപ്പെടുന്നതിനുള്ള സാഹചര്യം ഒരുക്കണമെന്നും പാകിസ്താനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ മോചനം കാത്തിരിക്കുന്ന ഇന്ത്യൻ മത്സ്യത്തൊഴിലാളികളുടെയും മറ്റുള്ളവരുടെയും സുരക്ഷയും ക്ഷേമവും ഉറപ്പ് വരുത്താനും ഇന്ത്യ പാകിസ്താന് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇന്ത്യയിൽ തടവിൽ കഴിയുന്ന പാകിസ്താൻ പൗരത്വം ഇല്ലാത്ത മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ള 65 പേരുടെ പൗരത്വം ഉറപ്പാക്കാനുള്ള നടപടികൾ വേഗത്തിലാക്കാനും ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തുള്ള എല്ലാ തടവുകാർക്കും മാനുഷിക പരിഗണന ഉറപ്പാക്കുമെന്നും ഇന്ത്യ അറിയിച്ചു.
കോൺസുലാർ ആക്സസ് സംബന്ധിച്ച് 2008-ലെ കരാർ അടിസ്ഥാനത്തിൽ എല്ലാവർഷവും ജനുവരി ഒന്ന്, ജൂലൈ ഒന്ന് തീയതികളിൽ ഇത്തരത്തിൽ ലിസ്റ്റുകൾ കൈമാറും. ഇന്ത്യയിൽ തടവിൽ കഴിയുന്ന പാകിസ്താൻ പൗരൻമാരെന്ന് കരുതുന്ന 37 സിവിലിയൻ തടവുകാരുടെയും 81 മത്സ്യത്തൊഴിലാളികളുടെയും പട്ടികയാണ് ഇന്ത്യ പ്രസിദ്ധീകരിച്ചത്.